ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ആഗോളതലത്തിൽ ഇന്ധനവില സ്ഥിരതയോടെ നിലനിർത്തുന്നതിൽ ഇന്ത്യ വഹിക്കുന്ന പങ്കിനെ അമേരിക്ക അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു ഗോറിന്റെ പ്രതികരണം.(India’s oil buy helped maintain price stability, says US ambassador Sergio Gor)
ലോകത്തെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളിൽ ഒന്നായ ഇന്ത്യയുമായി കൈകോർത്ത് പ്രവർത്തിക്കുന്നത് വിപണിയിലെ അനിശ്ചിതത്വം ഒഴിവാക്കാൻ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമോസ് കടലിടുക്കിൽ കെട്ടിക്കിടക്കുന്ന റഷ്യൻ എണ്ണ വാങ്ങാൻ ഏതാനും ദിവസങ്ങൾക്ക് മുമ്പ് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ഇന്ത്യയ്ക്ക് അനുമതി നൽകിയിരുന്നു.
ഇന്ധനവില വർദ്ധന തടയാൻ അമേരിക്ക 17.2 കോടി ബാരൽ കരുതൽ എണ്ണശേഖരം പുറത്തെടുക്കുമെന്ന് യുഎസ് എനർജി സെക്രട്ടറി ക്രിസ് റൈറ്റ് അറിയിച്ചു. അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയിലെ 32 രാഷ്ട്രങ്ങൾ ചേർന്ന് 40 കോടി ബാരൽ എണ്ണ വിപണിയിലെത്തിക്കും. ജപ്പാനും സമാനമായ നീക്കം പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയ്ക്ക് 53.3 ലക്ഷം മെട്രിക് ടൺ കരുതൽ ഇന്ധനശേഖരമാണുള്ളത്.

