പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെതിരെ സി.പി.എം നടപടി ശക്തമാക്കുന്നു. പാർട്ടിക്ക് വലിയ രീതിയിലുള്ള അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി പത്മകുമാറിന് സി.പി.എം ജില്ലാ നേതൃത്വം നോട്ടീസ് നൽകി.(Will A Padmakumar be made to leave CPM? Notice sought)
സംസ്ഥാന നേതൃത്വത്തിന്റെ കർശന നിർദ്ദേശപ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇതോടെ പത്മകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന സൂചനകൾ ശക്തമായി. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ നീക്കം ചെയ്തിരുന്നു.
105 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് പത്മകുമാറിന് ജാമ്യം ലഭിച്ചത്. ശബരിമലയിലെ വാതിൽപാളി നിർമ്മാണം, ദ്വാരപാലക ശില്പ നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട അഴിമതിക്കേസുകളിൽ കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് നടന്ന് 90 ദിവസത്തിനകം പ്രത്യേക അന്വേഷണ സംഘത്തിന് കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്തതിനാലാണ് പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചത്.

