കൊച്ചി: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പുത്തൻ ഉണർവേകി വിവിധ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ആറന്മുള കണ്ണാടി സമ്മാനിച്ചാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.(Suresh Gopi welcomes the PM Modi with an Aranmula mirror )
പ്രധാനമന്ത്രിയെ ഔദ്യോഗികമായി സ്വാഗതം ചെയ്യാൻ ലഭിച്ച ഈ അവസരം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമാണെന്ന് സുരേഷ് ഗോപി വൈകാരികമായി പ്രതികരിച്ചു. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (BPCL) കൊച്ചി റിഫൈനറിയിൽ 5,500 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പോളിപ്രൊപ്പലിൻ യൂണിറ്റിന് പ്രധാനമന്ത്രി തറക്കല്ലിട്ടു.
ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള തലപ്പാടി-ചെങ്കള ആറുവരിപ്പാതയും, 2,140 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ വെങ്ങളം–രാമനാട്ടുകര ആറുവരിപ്പാതയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയിൽ സ്ഥാപിക്കുന്ന 50 മെഗാവാട്ട് ഫ്ലോട്ടിങ് സോളർ പദ്ധതിയുടെ പ്രവൃത്തികൾക്കും തുടക്കമായി.
പ്രധാൻ മന്ത്രി ഗ്രാമ സഡക് യോജന പ്രകാരം കേരളത്തിൽ നിർമ്മിച്ച 23 ഗ്രാമീണ റോഡുകളും പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. കേരളത്തിനും തമിഴ്‌നാടിനും ഇടയിലുള്ള റെയിൽ ഗതാഗതം ശക്തിപ്പെടുത്തുന്നതിനായി പാലക്കാട്-പൊള്ളാച്ചി ട്രെയിൻ സർവീസിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നിർവ്വഹിച്ചു.

