ജക്കാർത്ത: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ‘ബോർഡ് ഓഫ് പീസ്’ പ്ലാറ്റ്‌ഫോമിൽ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ച് സൂചന നൽകി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ (Indonesia Board of Peace Palestine Withdrawal). ഈ കൂട്ടായ്മ കൊണ്ട് പലസ്തീന് ഗുണമില്ലെന്ന് കണ്ടാൽ ഇന്തോനേഷ്യ അംഗത്വം ഉപേക്ഷിക്കുമെന്ന് അദ്ദേഹം പ്രാദേശിക ഇസ്‌ലാമിക് സംഘടനകൾക്ക് ഉറപ്പുനൽകി. വെള്ളിയാഴ്ച പുറത്തിറക്കിയ സർക്കാർ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യ ഈ ബോർഡിൽ അംഗമായതിനെതിരെയും ഗാസയിലേക്ക് സമാധാന സേനയെ അയക്കാൻ തീരുമാനിച്ചതിനെതിരെയും രാജ്യത്തിനകത്ത് വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇന്തോനേഷ്യയുടെ പരമ്പരാഗതമായ പലസ്തീൻ അനുകൂല നിലപാടിൽ നിന്ന് ഇത് വ്യതിചലിക്കുന്നതാണെന്ന് മതസംഘടനകൾ കുറ്റപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രബോവോ സുബിയാന്തോ നേതാക്കളുടെ യോഗം വിളിച്ചത്.
പലസ്തീന്റെയും ഇന്തോനേഷ്യയുടെയും ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെന്ന് കണ്ടാൽ ഉടൻ തന്നെ ബോർഡിൽ നിന്ന് പിന്മാറുമെന്ന് പ്രസിഡന്റ് വ്യക്തമാക്കിയതായി ഇസ്‌ലാമിക് ബ്രദർഹുഡ് ഫ്രണ്ട് നേതാവ് ഹനീഫ് അലാത്താസ് അറിയിച്ചു. ഇറാൻ-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ബോർഡ് ഓഫ് പീസിന്റെ പ്രവർത്തനങ്ങൾ നിലവിൽ നിർത്തിവെച്ചിരിക്കുകയാണെന്ന് ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രി സുഗിയോനോ നേരത്തെ അറിയിച്ചിരുന്നു.
Summary: Indonesian President Prabowo Subianto has assured Islamic groups that Indonesia will withdraw from the U.S.-led ‘Board of Peace’ if it fails to benefit the Palestinian cause or align with Indonesia’s national interests.

