റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ എണ്ണശുദ്ധീകരണ ശാലയായ റാസ് തനുര റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം. ആക്രമണത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റിഫൈനറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. സൗദി അരാംകോയുടെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നായ റാസ് തനുരയ്ക്ക് നേരെയുണ്ടായ നീക്കം ആഗോള എണ്ണ വിതരണത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.(Drone attack on Saudi Aramco refinery, Oil refinery shut down)
ആക്രമണത്തിന്റെ തീവ്രതയെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. റിഫൈനറിയിൽ നിന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഇവയുടെ ആധികാരികത പരിശോധിച്ചു വരികയാണ്. സംഘർഷം കടുപ്പിച്ചത് ക്രൂഡ് ഓയിൽ വിലയെ നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിച്ചു. നിലവിൽ ബാരലിന് വില കുത്തനെ ഉയർന്നു കൊണ്ടിരിക്കുകയാണ്.
ലോകത്തെ മൊത്തം എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഭാഗികമായി സ്തംഭിച്ചു. ഇറാൻ ഈ പാത ഔദ്യോഗികമായി അടച്ചിട്ടില്ലെങ്കിലും, മിസൈൽ-ഡ്രോൺ ആക്രമണ ഭീഷണികൾ നിലനിൽക്കുന്നതിനാൽ മിക്ക കപ്പൽ കമ്പനികളും സർവീസുകൾ നിർത്തിവെച്ചു. ചരക്ക് നീക്കം നിലയ്ക്കുന്നത് ഇന്ത്യയുൾപ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങളെ ഗുരുതരമായി ബാധിക്കും. ഇന്ധന വില കൂടുന്നതോടെ അവശ്യസാധനങ്ങളുടെ വിലയും വർദ്ധിക്കാനിടയുണ്ട്.

