വയനാട് : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിർമ്മാണം പൂർത്തിയായ 178 വീടുകളുടെ താക്കോൽദാനവും പട്ടയ വിതരണവും ചടങ്ങിൽ നടന്നു. അടുത്ത കാലവർഷത്തിന് മുൻപായി ദുരന്തബാധിതരായ മുഴുവൻ പേർക്കും വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.(Wayanad Township dedicated to the nation, Disaster victims hug Minister K Rajan)
ചടങ്ങിനിടെ വികാരാധീനമായ നിമിഷങ്ങൾക്കാണ് ടൗൺഷിപ്പ് സാക്ഷ്യം വഹിച്ചത്. ദുരന്തബാധിതർക്ക് നടുവിലേക്കിറങ്ങിയ റവന്യൂ മന്ത്രി കെ. രാജനെ ജനങ്ങൾ കെട്ടിപ്പിടിച്ച് നന്ദി അറിയിച്ചു. വീട് നഷ്ടപ്പെട്ടവരോടൊപ്പം ദുരന്തമുഖത്ത് തുടക്കം മുതൽ ഒപ്പമുണ്ടായിരുന്ന മന്ത്രിയെ പലരും കെട്ടിപ്പുണരുന്ന ദൃശ്യങ്ങൾ അദ്ദേഹം തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ വിവാദങ്ങൾക്കും സാക്ഷ്യം വഹിച്ചു. കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖിന് നേരെ ഒരു വിഭാഗം ആളുകൾ കൂക്കിവിളിച്ചു. ചീഫ് സെക്രട്ടറി സ്വാഗത പ്രസംഗത്തിൽ എംഎൽഎയുടെ പേര് പരാമർശിച്ചപ്പോഴും, പിന്നീട് ടി. സിദ്ദിഖ് പ്രസംഗിക്കാൻ എഴുന്നേറ്റപ്പോഴും സദസ്സിൽ നിന്ന് പ്രതിഷേധമുയർന്നു. ടൗൺഷിപ്പ് നിർമ്മാണത്തിന് സഹായം നൽകരുതെന്ന് ചിലർ പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിൽ സൂചിപ്പിച്ചപ്പോൾ സദസ്സിൽ നിന്ന് വലിയ കയ്യടിയുണ്ടായി.

