കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാമനാട്ടുകര സ്വദേശിയായ 43-കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇയാളുമായി സമ്പർക്കത്തിൽ വന്നവരുടെ പരിശോധനാ ഫലങ്ങൾക്കായി ആരോഗ്യവകുപ്പ് കാത്തിരിക്കുകയാണ്.(Nipah virus Kozhikode, Nipah Patient In Kozhikode Remains Critical As Contact Tracing Continues)
നിപ സ്ഥിരീകരിച്ച വ്യക്തിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള അഞ്ച് പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവരുടെ ഫലം ഇന്ന് വൈകുന്നേരത്തോടെ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. രോഗിയുടെ വീട്ടിലുള്ളവരും ബന്ധുക്കളും നിലവിൽ നിരീക്ഷണത്തിലാണ്. ഇയാളുമായി സമ്പർക്കത്തിലായ രണ്ട് ജീവനക്കാരെയും ക്വാറന്റീനിലേക്ക് മാറ്റിയിട്ടുണ്ട്. പ്രത്യേക ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചാണ് ചികിത്സ തുടരുന്നത്. ഈ ഭാഗത്ത് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പുനെ വൈറോളജി ലാബിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം വന്നശേഷം രോഗിയുടെ സമ്പൂർണ്ണ സമ്പർക്കപ്പട്ടിക ആരോഗ്യവകുപ്പ് പരസ്യപ്പെടുത്തും. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗവും കോഴിക്കോട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാതല അവലോകന യോഗവും ചേർന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.
Story Summary
The condition of the 43-year-old Nipah patient from Ramanattukara, currently being treated at the Kozhikode Medical College, remains critical. Health authorities are awaiting test results for five of his primary contacts, while rigorous isolation protocols and surveillance are in place following high-level review meetings held in both Thiruvananthapuram and Kozhikode.

