തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നൽകുന്നതിനായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നാളെ ഡൽഹിയിലേക്ക് തിരിക്കും (Congress Candidate Selection Kerala). എഐസിസി സ്‌ക്രീനിങ്ങ് കമ്മിറ്റിയുമായി ഇവർ ചർച്ച നടത്തും. ആദ്യഘട്ടത്തിൽ 35 മുതൽ 40 വരെ സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. സ്‌ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രിയുടെ ആരോഗ്യപ്രശ്‌നങ്ങൾ കാരണം നേരത്തെ മാറ്റിവച്ച യോഗങ്ങളാണ് നാളെ മുതൽ പുനരാരംഭിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന സൂചനകളെത്തുടർന്ന് സ്ഥാനാർത്ഥി പട്ടിക എത്രയും വേഗം തയ്യാറാക്കാനാണ് കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിരിക്കുന്നത്. വി ഡി സതീശൻ നയിക്കുന്ന ‘പുതുയുഗയാത്ര’ കൊല്ലം ജില്ലയിൽ പര്യടനം തുടരുന്നതിനിടെയാണ് ഈ അടിയന്തര യാത്ര. കൊല്ലത്തെ പര്യടനം പൂർത്തിയാക്കിയ ശേഷം സമാപന സമ്മേളനത്തിന് മുൻപായി അദ്ദേഹം ഡൽഹിയിലെ ചർച്ചകളിൽ പങ്കുചേരും. സിറ്റിംഗ് എംഎൽഎമാർക്കും വിജയസാധ്യതയുള്ള പുതുമുഖങ്ങൾക്കും ആദ്യ പട്ടികയിൽ മുൻഗണന ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഇടതുമുന്നണിയിലും സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവമാണ്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്. ജില്ലാ കമ്മിറ്റികൾ നൽകിയ പ്രാഥമിക പട്ടിക സെക്രട്ടേറിയറ്റ് പരിശോധിക്കും. രണ്ട് ടേം നിബന്ധനയിൽ ഇളവ് നൽകുന്ന കാര്യത്തിലും കെ കെ ശൈലജ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ സ്ഥാനാർത്ഥിത്വത്തിലും ഈ യോഗത്തിൽ നിർണ്ണായക തീരുമാനമുണ്ടാകും. വിജയസാധ്യത മാത്രം മാനദണ്ഡമാക്കി പട്ടിക തയ്യാറാക്കാനാണ് സി.പി.ഐ.എം ലക്ഷ്യമിടുന്നത്. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകളും ഉടൻ പൂർത്തിയാക്കും.

