ബെയ്‌റൂട്ട്: ലെബനനിലെ ബെക്കാ താഴ്‌വരയിൽ ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ 16 വയസ്സുള്ള സിറിയൻ ബാലൻ കൊല്ലപ്പെട്ടു (Israeli Air Strikes Bekaa Valley Lebanon). ഹുസൈൻ മോഹ്‌സൻ അൽ ഖലഫ് എന്ന ബാലനാണ് കൊല്ലപ്പെട്ടതെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തിൽ 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2024 നവംബറിൽ പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാർ നിലനിൽക്കെയാണ് ഇസ്രായേൽ വീണ്ടും ലെബനനിൽ ആക്രമണം നടത്തിയത്.
ബാൽബെക്കിന് സമീപമുള്ള ക്ഫാർ ദാൻ എന്ന സ്ഥലത്താണ് മാരകമായ ആക്രമണം നടന്നത്. ഇസ്രായേൽ സൈന്യം ഈ പ്രദേശത്ത് 13-ഓളം വ്യോമാക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹിസ്ബുള്ളയുടെ പ്രത്യേക വിഭാഗമായ ‘റദ്‌വാൻ ഫോഴ്സിന്റെ’ എട്ട് ക്യാമ്പുകൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ അവകാശവാദം. അവിടെ ആയുധങ്ങളും മിസൈലുകളും സൂക്ഷിച്ചിരുന്നതായും തീവ്രവാദ പ്രവർത്തനങ്ങൾക്കായി പരിശീലനം നൽകിയിരുന്നതായും ഇസ്രായേൽ ആരോപിച്ചു. ഇത് ലെബനനുമായുള്ള ധാരണകളുടെ ലംഘനമാണെന്നും അവർ കൂട്ടിിച്ചേർത്തു.
എന്നാൽ, വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ മുന്നൂറിലധികം പേർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 127 പേർ സിവിലിയന്മാരാണ്. ഇസ്രായേൽ അതിർത്തി കടന്നുള്ള ലംഘനങ്ങൾ അവസാനിപ്പിക്കണമെന്നും പിൻവാങ്ങണമെന്നും ആവശ്യപ്പെട്ട് ലെബനൻ യു.എൻ രക്ഷാസമിതിയിൽ പരാതി നൽകിയിട്ടുണ്ട്. അതിർത്തി ഗ്രാമങ്ങളുടെ പുനർനിർമ്മാണം ഇസ്രായേൽ തടസ്സപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്. ഹിസ്ബുള്ളയെ നിരായുധരാക്കുന്ന കാര്യത്തിൽ ലെബനൻ സർക്കാരും ഹിസ്ബുള്ളയും തമ്മിൽ ഭിന്നത തുടരുന്ന സാഹചര്യത്തിലാണ് അതിർത്തിയിൽ സംഘർഷം പുകയുന്നത്.
Summary: A 16-year-old Syrian boy was killed and 29 others were wounded in a series of Israeli airstrikes targeting Lebanon’s Bekaa Valley.

