തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകളുടെയും സർക്കാർ ജീവനക്കാരുടെയും വ്യക്തിഗത വിവരങ്ങൾ ചോർത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ സ്വകാര്യ ഏജൻസികൾക്ക് കൈമാറിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.(Ramesh Chennithala intensifies allegations over data leak controversy)
സ്ത്രീ സുരക്ഷാ പദ്ധതിയിൽ പേര് ചേർത്തിട്ടുള്ള മുഴുവൻ സ്ത്രീകളുടെയും വിവരങ്ങൾ സർക്കാർ ചോർത്തിയെടുത്തതായി ചെന്നിത്തല പറഞ്ഞു. 35 വയസ്സ് കഴിഞ്ഞ സ്ത്രീകളുടെ വിവരങ്ങൾ സൈബർ തട്ടിപ്പുകാരുടെ കൈകളിൽ എത്തിയാൽ ഉണ്ടാകുന്ന സാമൂഹിക പ്രത്യാഘാതം അതീവ ഗുരുതരമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും വിവരങ്ങൾ നേരത്തെ തന്നെ ചോർത്തിയിരുന്നുവെന്നും, ഇപ്പോൾ ഐടി വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പത്തോളം സ്വകാര്യ ഏജൻസികളെ എംപാനൽ ചെയ്തത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഒഎസ്‌ഡി ആണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. അധികാരത്തിൽ തുടരാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് പറഞ്ഞ ചെന്നിത്തല, ഒഎസ്‌ഡി എഴുതിയ കത്തുകളും തെളിവായി പുറത്തുവിട്ടു. ഇത്രയധികം മെസേജുകൾ അയക്കാൻ ഐടി വകുപ്പിന് ശേഷിയില്ലാത്തതിനാൽ വിവരങ്ങൾ സ്വകാര്യ ഏജൻസികൾക്ക് കൈമാറുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിഗത വിവരങ്ങൾ സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി വിട്ടുനൽകുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും വിഷയത്തിൽ അടിയന്തര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

