തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഈ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. നിലവിൽ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.(Rain with Thunder and lightening likely in the state, Caution required)
ഇടിമിന്നൽ മനുഷ്യജീവനും വൈദ്യുത ശൃംഖലകൾക്കും വലിയ നാശനഷ്ടമുണ്ടാക്കുന്നതിനാൽ കാർമേഘം കണ്ടുതുടങ്ങുന്നത് മുതൽ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഇടിമിന്നൽ കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറണം. ജനലും വാതിലും അടച്ചിടുകയും അവയ്ക്ക് സമീപം നിൽക്കാതിരിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ഇടിമിന്നലുള്ളപ്പോൾ ലാൻഡ് ഫോൺ ഉപയോഗിക്കരുത്. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ ടെറസിലോ തുറസായ സ്ഥലത്തോ കുട്ടികളെ കളിക്കാൻ വിടരുത്. പട്ടം പറത്തുന്നത് ഒഴിവാക്കുക. മരച്ചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും അപകടകരമാണ്. സൈക്കിൾ, ബൈക്ക് യാത്രക്കാർ ഈ സമയത്ത് യാത്ര നിർത്തിവെച്ച് കെട്ടിടങ്ങളിൽ അഭയം തേടണം.
ഇടിമിന്നൽ സമയത്ത് കുളിക്കാനോ മീൻ പിടിക്കാനോ ഇറങ്ങരുത്. ബോട്ടിംഗിൽ ഏർപ്പെട്ടിരിക്കുന്നവർ ഉടൻ കരയിലേക്ക് മാറണം. മഴമേഘം കാണുമ്പോൾ തന്നെ വളർത്തുമൃഗങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിക്കെട്ടുക. മിന്നലുള്ള സമയത്ത് ഇതിനായി പുറത്തിറങ്ങരുത്.

