തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ ചോർത്തി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വാട്സ്ആപ്പ് വഴി അയച്ച സർക്കാർ നടപടി ഗുരുതരമായ തെറ്റാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. വിഷയത്തിൽ ഹൈക്കോടതി എടുത്ത നിലപാട് സ്വാഗതാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.(High Court’s stand is welcomed, CM should step down, says Ramesh Chennithala)
ഡിഎയും അലവൻസും നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജഡ്ജിമാർക്ക് ഉൾപ്പെടെ വാട്സ്ആപ്പ് സന്ദേശമായി ലഭിച്ചു. വ്യക്തികളുടെ അനുവാദമില്ലാതെ അവരുടെ നമ്പറുകൾ ശേഖരിച്ച് സന്ദേശങ്ങൾ അയക്കുന്നത് സ്വകാര്യതാ ലംഘനമാണ്. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ ആർക്കും അവകാശമില്ലെന്ന് സുപ്രീം കോടതിയുടെ വിധി നിലവിലുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവരങ്ങൾ ചോർന്നുവെന്ന് താൻ കഴിഞ്ഞ ഞായറാഴ്ച തന്നെ ചൂണ്ടിക്കാട്ടിയിട്ടും സർക്കാർ അത് നിഷേധിക്കുകയായിരുന്നു. മുഖ്യമന്ത്രിയും ഓഫീസും അധികാര ദുർവിനിയോഗം നടത്തിയെന്നും ധാർമ്മികതയുണ്ടെങ്കിൽ അദ്ദേഹം സ്ഥാനം ഒഴിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

