തിരുവനന്തപുരം: വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ കർശനമായ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. പുതിയ നിബന്ധനകൾ പോലീസ്, റവന്യൂ വകുപ്പുകളിൽ ഉന്നത ഉദ്യോഗസ്ഥർ മുതൽ താഴെത്തട്ടിലുള്ളവരെ വരെ ബാധിക്കും.(Assembly elections, Election Commission sets strict conditions for official changes)
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകിയ ജില്ലാ കളക്ടർമാർ, എസ്പിമാർ, മറ്റ് പ്രധാന പോലീസ്-റവന്യൂ ഉദ്യോഗസ്ഥർ എന്നിവരെ നിർബന്ധമായും നിലവിലെ ജില്ലയിൽ നിന്ന് മാറ്റണം. ഒരു ജില്ലയിൽ തുടർച്ചയായി മൂന്ന് വർഷം ജോലി പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെയും മാറ്റി നിയമിക്കണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഏത് ജില്ലയിലാണോ ജോലി ചെയ്തിരുന്നത്, അതേ ജില്ലയിൽ ഇത്തവണ നിയമനം നൽകാൻ പാടില്ല.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ കർശന നിലപാട് പോലീസ് ആസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നിലവിൽ നിയമനം ലഭിച്ച പല ഡിവൈഎസ്പിമാരെയും വീണ്ടും മാറ്റേണ്ടി വരും. ഇൻസ്പെക്ടർമാർ, എസ്ഐമാർ എന്നിവരുടെ തയ്യാറാക്കി വെച്ചിരുന്ന പട്ടികയിൽ വൻ അഴിച്ചുപണി നടത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. തിരഞ്ഞെടുപ്പ് സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് കമ്മീഷന്റെ ഈ നീക്കം.

