തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയസാധ്യത വർധിപ്പിക്കാൻ ലക്ഷ്യമിട്ട് രണ്ട് പ്രധാന മണ്ഡലങ്ങൾ വെച്ചുമാറാൻ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ ധാരണയായി. മുസ്ലിം ലീഗിന്റെ പക്കലുണ്ടായിരുന്ന പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കും. പകരം തൃശൂർ ജില്ലയിലെ ചേലക്കര മണ്ഡലം ലീഗിന് വിട്ടുനൽകും.(Seat swap in UDF, Chelakkara to League, Kongad to Congress)
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ കുന്നംകുളത്ത് എത്തിയപ്പോൾ നടന്ന ഉന്നതതല ചർച്ചയിലാണ് ഈ തീരുമാനം. മുൻപ് ലീഗ് സ്ഥാനാർത്ഥി മത്സരിച്ചിരുന്ന കോങ്ങാട് മണ്ഡലം ഇത്തവണ കോൺഗ്രസ് തിരിച്ചുപിടിക്കുകയാണ്. കെ.എ. തുളസി കോങ്ങാട് യു.ഡി.എഫ് സ്ഥാനാർത്ഥിയായേക്കും. മുൻപ് ഒറ്റപ്പാലം, ചേലക്കര മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ചിട്ടുള്ള തുളസി, രാഷ്ട്രീയ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും മത്സരരംഗത്തേക്ക് എത്തുന്നത്.
പതിറ്റാണ്ടുകളായി എൽ.ഡി.എഫിന്റെ കരുത്തുറ്റ കോട്ടയായ ചേലക്കരയിൽ ഇത്തവണ ലീഗ് ഭാഗ്യം പരീക്ഷിക്കും. കെ. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള പ്രമുഖർ പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുന്ന മണ്ഡലത്തിൽ അട്ടിമറി വിജയം നേടുക എന്നത് ലീഗിന് വലിയ വെല്ലുവിളിയാണ്. മണ്ഡലത്തിൽ നിന്നുള്ള ഒരു പ്രാദേശിക നേതാവിനെ സ്ഥാനാർത്ഥിയാക്കാനാണ് ലീഗ് ആലോചിക്കുന്നത്.



