തൃശൂർ: പൂരം കലക്കലുമായി ബന്ധപ്പെട്ട് മുൻ മന്ത്രി വി.എസ്. സുനിൽകുമാർ ഉന്നയിച്ച ആരോപണങ്ങളെ പാടേ തള്ളി റവന്യൂ മന്ത്രി കെ. രാജൻ. പൂരം കലക്കലിൽ ജില്ലാ കളക്ടർ ആണ് ഒന്നാം പ്രതിയെന്ന സുനിൽകുമാറിന്റെ വാദം തള്ളിയ മന്ത്രി, ഇല്ലാത്ത റിപ്പോർട്ടിന്റെ പേരിൽ അനാവശ്യ വിവാദത്തിനില്ലെന്ന് വ്യക്തമാക്കി.(Minister K Rajan rejects VS Sunil Kumar over the Thrissur Pooram issue)
പൂരം കലക്കൽ റിപ്പോർട്ടിന്റെ പകർപ്പ് എന്താണ് ആരും പ്രസിദ്ധീകരിക്കാത്തത്? അത്തരമൊരു റിപ്പോർട്ട് എന്റെ മുന്നിലേക്കോ ക്യാബിനറ്റിന് മുന്നിലേക്കോ വന്നിട്ടില്ല. ഇല്ലാത്ത ചുമരിൽ ചിത്രം വരയ്ക്കാൻ തന്നെ കിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
ആരെങ്കിലും അനാവശ്യമായി ചൂണ്ടയിട്ടാൽ അതിൽ കൊത്തുന്ന ശീലം എനിക്കില്ല. പൂരത്തിന്റെ ഗുണഫലം ആരാണ് എടുത്തതെന്നും മീൻ പിടിക്കാൻ ശ്രമിച്ചത് ആരെന്നും എല്ലാവർക്കും അറിയാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.



