തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് ആനക്കൊമ്പ് മോഷണം പോയ സംഭവത്തിൽ അന്വേഷണം ക്യാമ്പിനുള്ളിലേക്ക് നീളുന്നു. കനത്ത സുരക്ഷാ വലയത്തിലുള്ള ക്യാമ്പിൽ നിന്ന് പുറത്തുള്ളവർക്ക് മാത്രം ഇത്തരമൊരു മോഷണം നടത്തുക അസാധ്യമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.(Elephant tusks theft at Pangode military camp, Special team to investigate)
കർശന പരിശോധനകൾക്ക് ശേഷം മാത്രം പ്രവേശനമുള്ള സൈനിക ക്യാമ്പിൽ സിറ്റി പോലീസ് കമ്മീഷണർക്ക് പോലും മുൻകൂട്ടി അനുമതി വാങ്ങിയേ പ്രവേശിക്കാനാകൂ. ഈ സാഹചര്യത്തിൽ ക്യാമ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരുടെ സഹായം മോഷ്ടാക്കൾക്ക് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
ക്യാമ്പിനുള്ളിൽ സൈനികർ വ്യാപകമായി പരിശോധന നടത്തിയെങ്കിലും ആനക്കൊമ്പ് കണ്ടെത്താനായില്ല. ക്യാമ്പിനകത്ത് തിരച്ചിൽ നടത്തുന്നതിന് പോലീസിന് നിയമപരമായ പരിമിതികളുണ്ട്. ഇത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്.



