കണ്ണൂർ: പയ്യന്നൂർ ധൻരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തിൽ ആദ്യമായി പരസ്യ പ്രതികരണവുമായി എംഎൽഎ ടി.ഐ. മധുസൂദനൻ രംഗത്ത്. പാർട്ടി ഫണ്ട് ആർക്കും തട്ടിയെടുക്കാൻ കഴിയില്ലെന്നും സിപിഎം ഏതെങ്കിലും ഒരു ഒറ്റയാന്റെ പ്രസ്ഥാനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മധുസൂദനൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥ, വിവാദത്തിൽ വെളിപ്പെടുത്തൽ നടത്തിയ വി. കുഞ്ഞികൃഷ്ണന്റെ നാടായ വെള്ളൂരിലെത്തിയപ്പോഴായിരുന്നു പ്രതികരണം.(No one can steal the martyrs’ fund, says TI Madhusoodanan MLA)
ശ്രീകൃഷ്ണൻ സ്യമന്തക രത്നം കട്ടെടുത്തെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ സാധിക്കുമോ? അതുപോലെയാണ് രക്തസാക്ഷി ഫണ്ടിലെ ആരോപണങ്ങളും എന്ന് അദ്ദേഹം പരിഹസിച്ചു. കൊല്ലപ്പെട്ട ധനരാജിന്റെ ജന്മനാടായ കുന്നരുവിൽ ജാഥയ്ക്ക് ലഭിച്ചത് വികാരനിർഭരമായ സ്വീകരണമാണെന്നും കമ്യൂണിസ്റ്റുകാർക്ക് രക്തസാക്ഷി ഫണ്ടിൽ നിന്ന് ഒരു പൈസ പോലും എടുക്കാൻ കഴിയില്ലെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
രക്തസാക്ഷി കുടുംബത്തെ അപമാനിക്കാൻ സാധിക്കാത്തതുകൊണ്ടാണ് കണക്കുകൾ പരസ്യപ്പെടുത്താത്തതെന്നാണ് അദ്ദേഹത്തിന്റെ വാദം. രക്തസാക്ഷി ഫണ്ട് വിവാദം പുറത്തുവന്നതിന് ശേഷം ഇതാദ്യമായാണ് ഈ വിഷയത്തിൽ എംഎൽഎ പരസ്യമായി നിലപാട് വ്യക്തമാക്കുന്നത്.



