തിരുവനന്തപുരം: കേരളത്തിന്റെ നൊമ്പരമായി മാറിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിന് നാട് ഇന്ന് വിടചൊല്ലും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് എന്ന ചരിത്രനിയോഗം പൂർത്തിയാക്കിയ ആലിന്റെ സംസ്കാരം ഇന്ന് വൈകിട്ട് 3.30-ന് പത്തനംതിട്ട നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടക്കുക.(Kerala will bid farewell to Alin Sherin Abraham today, the funeral will be held with official honors)
രാവിലെ 7.00ന് മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രി ചാപ്പലിൽ പ്രാർത്ഥനാ ശുശ്രൂഷകൾ ആരംഭിച്ചു. മല്ലപ്പള്ളിയിലെ ആശുപത്രിയിൽ അരമണിക്കൂർ നീളുന്ന പൊതുദർശനത്തിന് ശേഷം മൃതദേഹം നെടുങ്ങാടപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്ക്കാരം വൈകിട്ട് 3.30-ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ നടക്കും.
ഫെബ്രുവരി അഞ്ചിന് കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആലിന് കഴിഞ്ഞ ദിവസമാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. ഈ വലിയ വേദനയ്ക്കിടയിലും മകളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായ മാതാപിതാക്കളുടെ തീരുമാനം കേരളത്തിന് മാതൃകയായി. കരൾ, രണ്ട് വൃക്കകൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകളാണ് ആലിൻ ഷെറിൻ എബ്രഹാം.



