ധാക്ക: ബംഗ്ലാദേശിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്ന് മുൻ തടവുകാർ അപ്രതീക്ഷിത വിജയം നേടി പാർലമെന്റിലേക്ക് എത്തുന്നു (Bangladesh Election 2026). ബി.എൻ.പി നേതാക്കളായ ലുത്‌ഫുസ്സമാൻ ബാബർ, അബ്ദുസ് സലാം പിന്റു, ജമാഅത്തെ ഇസ്‌ലാമി നേതാവ് എ.ടി.എം അസ്ഹറുൽ ഇസ്‌ലാം എന്നിവരാണ് ജനവിധി തേടി വിജയിച്ചത്. ഷെയ്ഖ് ഹസീന സർക്കാരിന്റെ കാലത്ത് അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട ഇവരെ, മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ കുറ്റവിമുക്തരാക്കിയതാണ് വഴിത്തിരിവായത്.
ലുത്‌ഫുസ്സമാൻ ബാബർ 1.6 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 2004-ൽ ഷെയ്ഖ് ഹസീനയ്ക്ക് നേരെയുണ്ടായ ഗ്രനേഡ് ആക്രമണ കേസിൽ ഇയാൾക്ക് വധശിക്ഷ ലഭിച്ചിരുന്നു. ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്തിയ ഹുജി എന്ന സംഘടനയെ സഹായിച്ച കേസിൽ പ്രതിയായ അബ്ദുസ് സലാം പിന്റു രണ്ട് ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. വാരണാസി, അജ്മീർ ഷെരീഫ് എന്നിവിടങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നായിരുന്നു ആരോപണം.
1971-ലെ വിമോചന യുദ്ധകാലത്ത് കൂട്ടക്കുരുതികൾക്ക് നേതൃത്വം നൽകിയ എ.ടി.എം അസ്ഹറുൽ ഇസ്‌ലാമും സഭയിലെത്തും. ആയിരത്തിലധികം പേരെ കൊലപ്പെടുത്തിയതിനും ലൈംഗിക അതിക്രമങ്ങൾക്കും 2014-ൽ ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നു. ഭീകരവാദ ബന്ധമുള്ള നേതാക്കൾ അയൽരാജ്യത്തെ പാർലമെന്റിൽ എത്തുന്നതിൽ ഇന്ത്യ അതീവ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്ന താരിഖ് റഹ്മാന്റെ ഭരണത്തിന് കീഴിൽ ഇന്ത്യയുമായുള്ള ബന്ധം എങ്ങനെയായിരിക്കും എന്നതിനെ ലോകം ഉറ്റുനോക്കുകയാണ്.
Summary: Three leaders previously sentenced to death for terror activities and war crimes have won seats in the 2026 Bangladesh elections after being acquitted by the interim government.



