കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ പ്രതിയാക്കിയ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. അറസ്റ്റ് നിയമവിരുദ്ധമാണെന്നും മതിയായ കാരണങ്ങളില്ലാതെയാണ് തന്നെ തടവിലാക്കിയിരിക്കുന്നതെന്നുമുള്ള ഭണ്ഡാരിയുടെ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.(Sabarimala gold theft case, High Court rejects Pankaj Bhandari’s plea)
അന്വേഷണസംഘം തന്റെ സ്ഥാപനത്തിൽ നിന്ന് കണ്ടെത്തിയ 109.234 ഗ്രാം സ്വർണം താൻ സ്വമേധയാ കൈമാറിയതാണ്. അറസ്റ്റിലാകുന്നതിന് മുൻപ് ആറ് തവണ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്. അതിനാൽ അറസ്റ്റ് റദ്ദാക്കി തന്നെ മോചിപ്പിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
എന്നാൽ, കേസിൽ ഗൂഢാലോചനയുൾപ്പെടെയുള്ള ഗൗരവകരമായ കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും പ്രധാന പ്രതിയായ പങ്കജ് ഭണ്ഡാരിക്ക് ജാമ്യം നൽകുകയോ എഫ്ഐആർ റദ്ദാക്കുകയോ ചെയ്യരുതെന്ന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.അതേസമയം, സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട തെളിവുശേഖരണത്തിനായി എസ്ഐടി സംഘം സന്നിധാനത്ത് പരിശോധന തുടരുകയാണ്.
ശ്രീകോവിലിലെ സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി ഇളക്കി സ്വർണ്ണത്തിന്റെ ഗുണനിലവാരവും അളവും പരിശോധിക്കുന്നതിനായി ഇതിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി കട്ടിളപ്പാളി ഇന്ന് തന്നെ തിരികെ ഘടിപ്പിക്കുമെന്നാണ് വിവരം. വിദഗ്ധരുടെ സഹായത്തോടെ നടക്കുന്ന ഈ പരിശോധനയിലൂടെ സ്വർണ്ണത്തിന്റെ അളവിൽ എത്രത്തോളം കുറവുണ്ടായിട്ടുണ്ട് എന്നതിൽ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.



