കോഴിക്കോട്: യു.ഡി.എഫ്. പുതുയുഗയാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണ വേദിയിൽ ഷാഫി പറമ്പിൽ എം.പി.യെ പ്രസംഗിക്കാൻ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പിടിവലി വിവാദത്തിൽ വിശദീകരണവുമായി ഡി.സി.സി. അധ്യക്ഷൻ. മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും അവിടെ നടന്നത് ഒരു ‘സ്നേഹത്തള്ളാ’യിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.(Shafi Parambil has no grudge, DCC chief explains Kuttiady incident)
ഷാഫി പറമ്പിലിനെ പ്രസംഗിക്കാൻ വിളിക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ വേണ്ടെന്ന് പറഞ്ഞ് ഉണ്ടായ ചെറിയൊരു തള്ളലായിരുന്നു അത്. സ്നേഹക്കൂടുതൽ കൊണ്ട് സംഭവിച്ച കാര്യമാണിത്. ഷാഫി പറമ്പിലിന് ഇക്കാര്യത്തിൽ ഒരു നീരസവുമില്ല. വേദിയിലുണ്ടായിരുന്ന ആരും താഴെ വീണിട്ടുമില്ല. കോൺഗ്രസ് ഒരു വലിയ ജനാധിപത്യ പാർട്ടിയായതുകൊണ്ട് ഇത്തരം ചെറിയ സംഭവങ്ങൾ സ്വാഭാവികമാണ്.
ജാഥയുടെ ശോഭ കെടുത്താൻ സിപിഎം ബോധപൂർവ്വം സൈബറാക്രമണം നടത്തുകയാണ്. ഇത്തരം വിവാദങ്ങൾക്ക് പിന്നാലെ പോകാതെ ജാഥയുടെ പോസിറ്റീവ് വശങ്ങൾ ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റ്യാടിയിലെ വേദിയിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ കയറിയത് ചെറിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.



