ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം എം നരവനെയുടെ വിവാദമായ ആത്മകഥ അന്താരാഷ്ട്ര വിപണിയിൽ എത്തിയതായി റിപ്പോർട്ട്. യുഎസ്, കാനഡ, ജർമ്മനി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലാണ് പുസ്തകം വിപണിയിലെത്തിയതെന്നാണ് ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിന്റെ കണ്ടെത്തൽ. കേന്ദ്ര സർക്കാർ ഇനിയും പ്രസിദ്ധീകരണത്തിന് അനുമതി നൽകാത്ത പശ്ചാത്തലത്തിൽ പുസ്തകം പുറത്തിറങ്ങിയതിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.(Naravane’s book released in international market, Police say there is a conspiracy)
നാല് രാജ്യങ്ങളിലും പുസ്തകവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകൾ പോലീസ് വിശദമായി പരിശോധിക്കുകയാണ്. പുസ്തകം ഇതുവരെ പുറത്തിറങ്ങിയിട്ടില്ലെന്ന് പ്രസാധകരായ പെൻഗ്വിൻ ബുക്‌സ് വ്യക്തമാക്കിയിരുന്നു. എന്നാൽ, അനധികൃത പകർപ്പുകൾ വിപണിയിൽ എത്തിയതോടെയാണ് അന്വേഷണം ഊർജിതമായത്.
ലോക്‌സഭയിൽ രാഹുൽ ഗാന്ധി നരവനെയുടെ പുസ്തകം ഉയർത്തിക്കാട്ടി ഉന്നയിച്ച ആരോപണങ്ങൾ വലിയ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിവെച്ചിരുന്നു. 2020-ലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തെക്കുറിച്ച് പുസ്തകത്തിലുള്ള പരാമർശങ്ങൾ ഉദ്ധരിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം.



