കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ വിവിധ മണ്ഡലങ്ങളിൽ വ്യാപക അക്രമസംഭവങ്ങൾ. ഛപ്ര, ശാന്തിപുർ, നിംതാല, ഭാംഗർ തുടങ്ങിയ ഇടങ്ങളിൽ വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ സംഘർഷമുണ്ടായതായി പോലീസ് സ്ഥിരീകരിച്ചു.(Second phase of voting in Bengal, Widespread violence in many places)
നദിയ ജില്ലയിലെ ഛപ്രയിൽ ബിജെപി പോളിങ് ഏജന്റിനെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചതായി ബിജെപി സ്ഥാനാർത്ഥി ആരോപിച്ചു. മോക്ക് പോളിങ് സമയത്ത് ഏജന്റിനെ തടഞ്ഞുവെച്ച് തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് പരാതി. എന്നാൽ ടിഎംസി ഈ ആരോപണങ്ങൾ നിഷേധിച്ചു.
ശാന്തിപുരിൽ ബിജെപിയുടെ ക്യാമ്പ് ഓഫീസ് തകർക്കപ്പെട്ട നിലയിൽ കണ്ടെത്തി. സൗത്ത് 24 പർഗാനാസിലെ ഭാംഗറിൽ ഐഎസ്എഫ് (ISF) ഏജന്റിനെ ബൂത്തിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്നും പരാതിയുണ്ട്. നിംതാലയിൽ വോട്ടെടുപ്പ് വൈകിയതിനെച്ചൊല്ലി വോട്ടർമാരും ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായി. തന്റെ മണ്ഡലമായ ഭവാനിപുരിലെ വിവിധ ബൂത്തുകൾ സന്ദർശിക്കവെ മുഖ്യമന്ത്രി മമത ബാനർജി കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. പുറത്തുനിന്ന് വന്ന നിരീക്ഷകർ ബിജെപിയുടെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിക്കുന്നത്. വോട്ടെടുപ്പിന് മുന്നോടിയായി ടിഎംസി പതാകകൾ വ്യാപകമായി നീക്കം ചെയ്തു, മമത ആരോപിച്ചു. ഭവാനിപുരിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് മമതയുടെ പ്രധാന എതിരാളി. ആദ്യ രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ സംസ്ഥാനത്ത് 18.39% പോളിങ് രേഖപ്പെടുത്തി.

