വാഷിംഗ്ടൺ: രണ്ട് മാസമായി തുടരുന്ന ഇറാൻ യുദ്ധത്തിൽ ഏകപക്ഷീയമായി വിജയം പ്രഖ്യാപിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട് ( US Iran War Intelligence Report). ഇത്തരമൊരു പ്രഖ്യാപനത്തോട് ഇറാൻ എങ്ങനെ പ്രതികരിക്കുമെന്നതിനെക്കുറിച്ച് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ പഠനം നടത്തുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
യുഎസ് ജനതയ്ക്കിടയിൽ ഇറാൻ യുദ്ധത്തിന് പിന്തുണ കുറയുന്നതും വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്ന ഭയവുമാണ് പെട്ടെന്നുള്ള ഈ പിന്മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. 26 ശതമാനം ആളുകൾ മാത്രമാണ് യുദ്ധത്തെ അനുകൂലിക്കുന്നത്. ട്രംപ് വിജയം പ്രഖ്യാപിച്ച് സൈന്യത്തെ പിൻവലിച്ചാൽ, ഇറാൻ അതിനെ സ്വന്തം വിജയമായി കാണാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നു. എന്നാൽ സൈന്യത്തെ നിലനിർത്തിക്കൊണ്ടുള്ള പ്രഖ്യാപനമാണെങ്കിൽ, അത് വെറുമൊരു ചർച്ചാ തന്ത്രമായി മാത്രമേ ഇറാൻ കണക്കാക്കൂ.
ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധത്തിന് ശേഷം ഏപ്രിൽ 8-ന് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും സാമ്പത്തികമായി സുപ്രധാനമായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറക്കാൻ സാധിച്ചിട്ടില്ല. ഇത് ലോകമെമ്പാടും എണ്ണവില വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. ഇറാന്റെ സൈനിക, രാഷ്ട്രീയ നേതാക്കൾക്ക് നേരെ വീണ്ടും വ്യോമാക്രമണം നടത്താനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ടെങ്കിലും, നേരിട്ടുള്ള കരയുദ്ധത്തിന് ഇപ്പോൾ സാധ്യത കുറവാണെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
അമേരിക്കൻ ദേശീയ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന ഒരു കരാറിൽ മാത്രമേ ഏർപ്പെടുകയുള്ളൂ എന്നും ഇറാനെ ഒരിക്കലും ആണവായുധം കൈവശം വെക്കാൻ അനുവദിക്കില്ലെന്നും വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി വ്യക്തമാക്കി.
Summary: US intelligence agencies are analyzing Iran’s potential reaction to a unilateral victory declaration by President Trump in the ongoing two-month-old war. Driven by high political costs and low public approval (26%), the administration is exploring de-escalation strategies. While Iran might view a US withdrawal as a win, experts warn they could use the pause to rebuild military capabilities. Economic leverage remains with Iran due to the closure of the Strait of Hormuz, impacting global fuel prices.

