ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) സർക്കാർ രൂപീകരണത്തിനുള്ള നിർണ്ണായക നീക്കങ്ങൾ സജീവമാക്കി. കേവല ഭൂരിപക്ഷത്തിന് 11 സീറ്റുകളുടെ കുറവുള്ള സാഹചര്യത്തിൽ കോൺഗ്രസിന്റെ പിന്തുണ ഉറപ്പാക്കാൻ വിജയ് ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ഡിഎംകെ സഖ്യം വിട്ട് കോൺഗ്രസ് ടിവികെയോടൊപ്പം ചേർന്നാൽ അത് തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ചരിത്രമാകും.(Vijay TVK Government Formation And Alliance With Congress Tamil Nadu 2026)
പിന്തുണയ്ക്ക് പകരമായി പുതിയ മന്ത്രിസഭയിൽ കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങളും ഡെപ്യൂട്ടി സ്പീക്കർ പദവിയും നൽകാൻ വിജയ് സമ്മതിച്ചേക്കും. നിലവിൽ 108 സീറ്റുകളുള്ള ടിവികെയ്ക്ക് കോൺഗ്രസിന്റെ 5 സീറ്റുകൾ കൂടി ലഭിക്കുന്നത് വലിയ ആശ്വാസമാകും.
ഡിഎംകെയെയും ബിജെപിയെയും ഒരുപോലെ മാറ്റിനിർത്തുന്ന ഒരു ‘മൂന്നാം ബദൽ’ ഭരണമാണ് വിജയ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഇടതുപക്ഷ പാർട്ടികളുമായും വിടുതലൈ ചിരുതൈഗൾ കക്ഷിയുമായും (വിസികെ) ചർച്ചകൾ തുടരുന്നുണ്ട്. വിസികെ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ചെറുകക്ഷികളുടെ കൂടി പിന്തുണയോടെ സഭയിൽ 125 സീറ്റുകളുടെ കരുത്തുറപ്പിക്കാനാണ് ടിവികെയുടെ ശ്രമം. സഖ്യകക്ഷികളുടെ പിന്തുണക്കത്തുകൾ സമാഹരിച്ച ശേഷം വിജയ് ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും. എല്ലാം നിശ്ചയിച്ച പ്രകാരം നടന്നാൽ മെയ് 10-ന് ചെന്നൈയിൽ വെച്ച് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
Story Summary
Vijay’s TVK is moving toward forming a coalition government in Tamil Nadu after securing 108 seats. Reports suggest a deal with the Congress for support in exchange for two ministerial berths, aiming for a May 10 swearing-in ceremony.

