വാഷിംഗ്ടൺ: വിസിറ്റർ വീസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നത് തടയുന്നതിനായുള്ള വീസ ബോണ്ട് പദ്ധതി സ്ഥിരമാക്കി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി വിജയിച്ചതിനെ തുടർന്നാണ് തീരുമാനം. നിയമലംഘനം തടയുന്നതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകരിൽ നിന്ന് വീസ അനുവദിക്കുന്നതിന് മുന്നോടിയായി 20,000 ഡോളർ വരെ ബോണ്ടായി ഈടാക്കാൻ കോൺസുലർ ഉദ്യോഗസ്ഥർക്ക് അനുമതി നൽകുന്നതാണ് പുതിയ ചട്ടം.(US visa bond rule, US Makes Visa Bond Programme Permanent)
ഓഗസ്റ്റ് 3 മുതൽ പദ്ധതി ഔദ്യോഗികമായി പ്രാബല്യത്തിൽ വരും. നിലവിൽ ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ എന്നിവയുൾപ്പെടെ 50 രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഈ നിയമം ബാധകമാകുന്നത്. അതേസമയം, നിലവിലെ ഈ പട്ടികയിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ല. അതിനാൽ ബി-1 (ബിസിനസ്), ബി-2 (ടൂറിസ്റ്റ്) വീസകൾക്ക് അപേക്ഷിക്കുന്ന ഇന്ത്യൻ പൗരന്മാരെ പുതിയ ഉത്തരവ് തൽക്കാലം ബാധിക്കില്ല. എന്നാൽ ഭാവിയിൽ കൂടുതൽ രാജ്യങ്ങളെ ഇതിലേക്ക് കൂട്ടിച്ചേർത്തേക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
നേരത്തെ നടപ്പിലാക്കിയ പൈലറ്റ് പ്രോജക്ടിൽ 5,000, 10,000, 15,000 ഡോളർ എന്നിങ്ങനെയായിരുന്നു ബോണ്ട് തുക തരംതിരിച്ചിരുന്നത്. പുതിയ സ്ഥിരം ഉത്തരവ് അനുസരിച്ച് കുറഞ്ഞ തുകയായ 5,000 ഡോളർ ഒഴിവാക്കുകയും പരമാവധി തുക 20,000 ഡോളറായി ഉയർത്തുകയും ചെയ്തു. എന്നാൽ, ആയിരക്കണക്കിന് ഡോളറുകൾ നിക്ഷേപമായി ആവശ്യപ്പെടുന്നത് അമേരിക്കയിലേക്കുള്ള നിയമാനുസൃതമായ യാത്രകളെയും ടൂറിസത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് മനുഷ്യാവകാശ-കുടിയേറ്റ അനുകൂല സംഘടനകൾ വിമർശനം ഉന്നയിച്ചു.
Story Summary
The US State Department has made its visa bond programme permanent, allowing consular officers to charge up to $20,000 as a bond for B-1 and B-2 visitor visa applicants from 50 countries to discourage visa overstays. India is currently not included in the list, leaving Indian applicants unaffected for now.


