ന്യൂയോർക്ക്: യുഎൻ പൊതുവേദിയിൽ ഇസ്രായേൽ അംബാസഡർ ഡാനി ഡാനോനും യുഎൻ ഉദ്യോഗസ്ഥരും തമ്മിൽ രൂക്ഷമായ വാഗ്വാദം. ലൈംഗിക അതിക്രമങ്ങൾക്കെതിരായ അന്താരാഷ്ട്ര ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന യോഗത്തിലാണ് നയതന്ത്ര മര്യാദകൾ ലംഘിക്കപ്പെട്ടുകൊണ്ട് പരസ്യമായ വാക്കേറ്റം ഉണ്ടായത്.(UN Hearing Turns Heated As Israel Envoy Clashes With UN Officials)
ഇസ്രായേലിനെതിരെ റിപ്പോർട്ടുകൾ തയ്യാറാക്കിയ യുഎൻ പ്രതിനിധികൾക്കെതിരെ ഡാനി ഡാനോൻ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ഇസ്രായേലിനെ ലക്ഷ്യം വെക്കുന്നതിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗട്ടെറസിന് അമിതാവേശമാണെന്നും, അദ്ദേഹത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്നും ഡാനോൻ ആരോപിച്ചു. റിപ്പോർട്ട് തയ്യാറാക്കിയ പ്രമീള പാറ്റൻ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡാനോന്റെ ആരോപണങ്ങൾക്കെതിരെ യുഎൻ ഉദ്യോഗസ്ഥ വനേസ ഫ്രേസിയർ പോയിന്റ് ഓഫ് ഓർഡർ ഉന്നയിച്ച് ഇടപെട്ടു. വ്യക്തിപരമായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അവർ, തങ്ങളുടെ പക്കൽ തെളിവുകൾ ഉണ്ടെന്നും വ്യക്തമാക്കി. എന്നാൽ, വനേസയോട് നിശബ്ദയാകാൻ ആക്രോശിച്ചുകൊണ്ട് ഡാനോൻ മറുപടി നൽകി: “ഞങ്ങൾ ഒരു അംഗരാജ്യമാണ്, നിങ്ങൾ യുഎന്നിന് വേണ്ടിയാണ് ജോലി ചെയ്യുന്നത്. നിങ്ങൾ ഇപ്പോൾ മിണ്ടാതിരിക്കൂ. നിങ്ങളുടെ ഈ ലജ്ജാകരമായ റിപ്പോർട്ടും വെച്ച് നിങ്ങൾ മിണ്ടാതിരിക്കൂ.”
ഇസ്രായേൽ സൈന്യം കുട്ടികൾക്കെതിരെ അതിക്രമങ്ങൾ നടത്തുന്നതായി യുഎൻ റിപ്പോർട്ടുകളിൽ പരാമർശമുണ്ടായിരുന്നു. ഈ റിപ്പോർട്ടുകൾ ഇസ്രായേലിനെ ‘കരിമ്പട്ടികയിൽ’ ഉൾപ്പെടുത്തിയതാണ് ഡാനോനെ പ്രകോപിപ്പിച്ചത്. നേരത്തെയും യുഎൻ റിപ്പോർട്ടുകളെ ഇസ്രായേൽ തള്ളിപ്പറഞ്ഞിരുന്നു. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അന്റോണിയോ ഗട്ടെറസുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുമെന്ന് ഇസ്രായേൽ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇസ്രായേലിന്റെ ശത്രുവായ ഹമാസിനെയും ഈ റിപ്പോർട്ടുകളിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Story Summary
A heated verbal confrontation erupted at the United Nations between Israeli Ambassador Danny Danon and U.N. officials Pramila Patten and Vanessa Frazier. The dispute centered on U.N. reports that blacklisted Israel for alleged abuses against children and sexual violence in conflict, with Danon accusing the officials of bias and demanding resignations, while U.N. representatives defended their findings based on verified evidence.

