വാഷിംഗ്ടൺ: മുൻ ക്യൂബൻ വിപ്ലവ നേതാവ് റൗൾ കാസ്ട്രോയ്ക്കെതിരെ കടുത്ത നിയമനടപടികളുമായി അമേരിക്ക. 1996 ഫെബ്രുവരിയിൽ അമേരിക്കൻ പൗരന്മാർ സഞ്ചരിച്ച രണ്ട് വിമാനങ്ങൾ വെടിവെച്ചിട്ടതുമായി ബന്ധപ്പെട്ട്, യുഎസ് പൗരന്മാരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് കാസ്ട്രോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബുധനാഴ്ച മിയാമിയിലെ ഫ്രീഡം ടവറിൽ വാർത്താസമ്മേളനം നടത്തി ആക്ടിങ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.(Raul Castro Indicted, US Charges Former Cuban Leader Raul Castro )
ക്യൂബൻ-അമേരിക്കൻ സംഘടനയായ ‘ബ്രദേഴ്സ് ടു ദി റെസ്ക്യൂ’ എന്ന സംഘടനയുടെ ഉടമസ്ഥതയിലുള്ള വിമാനങ്ങളാണ് അന്ന് ക്യൂബൻ സൈന്യം വെടിവെച്ചിട്ടത്. മൂന്ന് അമേരിക്കൻ പൗരന്മാർ ഉൾപ്പെടെ നാല് പേർ അന്ന് കൊല്ലപ്പെട്ടിരുന്നു. അക്കാലത്ത് ക്യൂബൻ സായുധ സേനയുടെ തലവനായിരുന്നു റൗൾ കാസ്ട്രോ. വിമാനം തകർത്തത് കൂടാതെ അർമാൻഡോ അലക്സാന്ദ്രെ ജൂനിയർ, കാർലോസ് ആൽബെർട്ടോ കോസ്റ്റ, മാരിയോ മാനുവൽ ഡി ലാ പെന, പാബ്ലോ മൊറാലസ് എന്നിവരെ കൊലപ്പെടുത്തിയതിനും കാസ്ട്രോയ്ക്കും മറ്റ് അഞ്ച് പേർക്കുമെതിരെ വെവ്വേറെ കൊലക്കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ.
അമേരിക്കയുടെ ഈ നീക്കത്തിനെതിരെ ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡയസ് കാനൽ ശക്തമായി രംഗത്തെത്തി. യാതൊരു നിയമപരമായ അടിത്തറയുമില്ലാത്ത വെറും ‘രാഷ്ട്രീയ നാടകം’ മാത്രമാണിതെന്ന് അദ്ദേഹം ആരോപിച്ചു. ക്യൂബൻ അതിർത്തിക്കുള്ളിൽ വെച്ച് നിയമാനുസൃതമായ പ്രതിരോധം മാത്രമാണ് രാജ്യം അന്ന് ചെയ്തതെന്നും ഡയസ് കാനൽ വ്യക്തമാക്കി. കാസ്ട്രോയെ പിടികൂടാൻ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരമോ അല്ലാതെയോ യുഎസിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടോഡ് ബ്ലാഞ്ച് പ്രതികരിച്ചു.
Story Summary
The United States has indicted 94-year-old former Cuban leader Raúl Castro for murder and conspiracy over the 1996 downing of two US civilian planes that killed four people. While Cuban President Miguel Díaz-Canel dismissed the charges as a baseless political maneuver, the Trump administration’s move significantly escalates diplomatic and economic pressure on Cuba’s communist regime.

