ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിന്റെ ഭാഗമായി ഇസ്രായേലിനെ ഔദ്യോഗികമായി അംഗീകരിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത ആവശ്യത്തിന് വഴങ്ങില്ലെന്ന് വ്യക്തമാക്കി പാകിസ്ഥാൻ. പാകിസ്ഥാന്റെ അടിസ്ഥാനപരമായ ആശയങ്ങളിലും നിലപാടുകളിലും യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് തുറന്നടിച്ചു. ഇതോടെ ട്രംപ് മുന്നോട്ട് വെച്ച ‘എബ്രഹാം ഉടമ്പടി’ പാകിസ്ഥാൻ തള്ളിയ മട്ടാണ്.(Pakistan Rejects Abraham Accords Demand by Donald Trump Israel Recognition Khawaja Asif)
നമ്മുടെ അടിസ്ഥാനപരമായ പ്രത്യയശാസ്ത്രങ്ങൾക്ക് വിരുദ്ധമായ ഇത്തരം ഒരു ഉടമ്പടിയിലും പാകിസ്ഥാൻ ഭാഗമാകില്ല. ഒരു ദിവസത്തെ വാക്കിന് പോലും വിശ്വസിക്കാൻ കൊള്ളാത്തവരുമായി നമ്മൾ എങ്ങനെയാണ് ചർച്ചയ്ക്ക് ഇരിക്കുക, ഇസ്രായേലിനെ ലക്ഷ്യമിട്ട് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഒരു പ്രാദേശിക ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. പാകിസ്ഥാന്റെ പാസ്‌പോർട്ട് നയം ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇസ്രായേലിലേക്ക് യാത്ര ചെയ്യാൻ പാകിസ്ഥാൻ പാസ്‌പോർട്ട് അനുവദിക്കുന്നില്ലെന്നത് തങ്ങളുടെ വ്യക്തമായ നിലപാടാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് തന്റെ വിവാദപരമായ നിബന്ധന പുറത്തുവിട്ടത്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കണമെങ്കിൽ പാകിസ്ഥാൻ, സൗദി അറേബ്യ, ഖത്തർ, തുർക്കി തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്ന എബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്നായിരുന്നു ട്രംപിന്റെ ‘നിർബന്ധിത ആവശ്യം’. 2020-ൽ ട്രംപിന്റെ ആദ്യ ഭരണകാലത്താണ് ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്ന എബ്രഹാം ഉടമ്പടി നിലവിൽ വരുന്നത്. യു.എ.ഇ, ബഹ്‌റൈൻ, മൊറോക്കോ, സുഡാൻ എന്നീ രാജ്യങ്ങൾ ഇതിനകം ഇതിന്റെ ഭാഗമായിട്ടുണ്ട്.
ട്രംപിന്റെ ഈ ആവശ്യം പാകിസ്ഥാനെ വലിയൊരു പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. ഒരു വശത്ത്, അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ ട്രംപ് തിരഞ്ഞെടുത്തത് പാകിസ്ഥാനെയാണ്. അതിനാൽ തന്നെ ട്രംപിന്റെ ആവശ്യത്തെ പൂർണ്ണമായി തള്ളിക്കളയുന്നത് അമേരിക്കയുമായുള്ള ബന്ധത്തെ ബാധിക്കും. മറുവശത്ത്, ഇസ്രായേലിനെ അംഗീകരിച്ചാൽ പാകിസ്ഥാനുള്ളിൽ കടുത്ത ജനരോഷവും ആഭ്യന്തര കലാപവും ഉണ്ടാകാൻ സാധ്യതയുണ്ട്.
Story Summary
Pakistan Defence Minister Khawaja Asif rejected US President Donald Trump’s demand to join the Abraham Accords and recognise Israel. Asif stated that Pakistan will not compromise its fundamental ideologies, placing the country in a diplomatic tight spot with the US.

