ബൗച്ചി: വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ സാംഫറ സംസ്ഥാനത്തെ തിരക്കേറിയ ചന്തയിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റർനാഷണൽ. സംഭവത്തിൽ അടിയന്തര അന്വേഷണം വേണമെന്ന് മനുഷ്യാവകാശ സംഘടന അധികൃതരോട് ആവശ്യപ്പെട്ടു. (Nigerian Airstrike Zamfara)
ഞായറാഴ്ച സുർമി ജില്ലയിലെ ഉൾപ്രദേശമായ തുംഫ ചന്തയിലാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ഒരു മാസത്തിനിടെ നൈജീരിയയിൽ ചന്തകൾക്ക് നേരെ നടക്കുന്ന രണ്ടാമത്തെ വലിയ സൈനിക ആക്രമണമാണിത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും പെൺകുട്ടികളുമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരിക്കേറ്റ ഡസൻ കണക്കിന് ആളുകൾ സുർമിയിലെയും ഷിങ്കാഫിയിലെയും ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് നൈജീരിയൻ സൈന്യം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ തങ്ങൾ സിവിലിയന്മാരെ ലക്ഷ്യം വയ്ക്കാറില്ലെന്നും കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ തീവ്രവാദ കേന്ദ്രങ്ങൾ മാത്രമാണ് ആക്രമിക്കാറുള്ളതെന്നുമാണ് സൈന്യത്തിന്റെ മുൻകാല നിലപാട്.
ഉച്ചയോടെ പ്രദേശത്ത് സൈനിക വിമാനങ്ങൾ നിരീക്ഷണം നടത്തുന്നത് കണ്ടതായും രണ്ട് മണിക്കൂറിന് ശേഷം ഇവ തിരിച്ചെത്തി ചന്തയിൽ ബോംബ് വർഷിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. ഏപ്രിലിൽ വടക്കുകിഴക്കൻ നൈജീരിയയിലെ ജില്ലിയിലുണ്ടായ സമാനമായ വ്യോമാക്രമണത്തിൽ ഏകദേശം 200 മനുഷ്യർ കൊല്ലപ്പെട്ടിരുന്നു. വടക്കുപടിഞ്ഞാറൻ മേഖലയിലെ കൊള്ളസംഘങ്ങൾക്കും വടക്കുകിഴക്കൻ മേഖലയിലെ ഇസ്ലാമിസ്റ്റ് ഭീകരർക്കും എതിരെ നൈജീരിയൻ സൈന്യം വർഷങ്ങളായി പോരാട്ടം തുടരുകയാണ്. സായുധ സംഘങ്ങളുടെയും സൈന്യത്തിന്റെയും ആക്രമണങ്ങൾക്കിടയിൽ ഗ്രാമീണർ വലിയ തോതിൽ ക്രൂരതകൾക്ക് ഇരയാകുന്നുവെന്ന് ആംനസ്റ്റി ചൂണ്ടിക്കാട്ടി.
Summary: At least 100 civilians, mostly women and girls, were killed in a Nigerian military airstrike on the Tumfa market in Zamfara state. Amnesty International has called for an immediate investigation into the incident, which marks the second such deadly strike on a crowded market within a month. While the military maintains it only targets militants, local reports suggest increasing civilian casualties in the fight against banditry and insurgency.

