ഹൽദ്വാനി: ഉത്തരാഖണ്ഡിലെ ഗൗലാപൂർ മേഖലയിൽ വിവാഹ ചടങ്ങിനിടെ പാത്രത്തിൽനിന്ന് വെള്ളം കുടിച്ചതിന് ദളിത് യുവാക്കൾക്ക് നേരെ ജാതി അധിക്ഷേപവും മർദ്ദനവും. ഞായറാഴ്ച വൈകുന്നേരം ദേവൽ മല്ല ഗ്രാമത്തിലാണ് സംഭവം നടന്നത്. വിവാഹ വേദിയിൽ ഡിജെ സിസ്റ്റം കൈകാര്യം ചെയ്യാനെത്തിയ ശുഭം എന്ന യുവാവിനാണ് ദുരനുഭവം ഉണ്ടായത്.(Dalit Youths Beaten For Drinking Water Uttarakhand Wedding)
വിവാഹ വേദിക്ക് സമീപം വെച്ചിരുന്ന പാത്രത്തിൽനിന്ന് ശുഭം വെള്ളം കുടിച്ചതാണ് പ്രകോപനത്തിന് കാരണമായത്. ഇതിന് പിന്നാലെ അവിടെയുണ്ടായിരുന്ന ഒരു വിഭാഗം ആളുകൾ യുവാവിനെ തടയുകയും ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും മർദ്ദിക്കുകയുമായിരുന്നു.
ശുഭത്തെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച സഹോദരൻ ഉമേഷ് ചന്ദ്ര തംതയെയും അക്രമികൾ വെറുതെ വിട്ടില്ല. ഇരുവർക്കും നേരെ ക്രൂരമായ ശാരീരിക അക്രമമാണ് ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. ഉമേഷ് ചന്ദ്ര തംത കാഠ്ഗോഡം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാനാണ് നീക്കം.
Story Summary
Two Dalit youths were allegedly thrashed and subjected to casteist slurs for drinking water from a pot at a wedding in Haldwani, Uttarakhand. Police have started an investigation based on the complaint filed by the victim’s brother.

