അബൂജ: നൈജീരിയയുടെ വടക്കുകിഴക്കൻ മേഖലയിൽ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു (Nigeria Terror Attack). ഗുയാകു ഗ്രാമത്തിൽ അതിക്രമിച്ചു കയറിയ ഭീകരർ ജനക്കൂട്ടത്തിന് നേരെ പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നു.
ഞായറാഴ്ച രാത്രിയോടെ ഗ്രാമത്തിലെത്തിയ ഭീകരർ വീടുകൾക്കും പൊതുമുതലിനും തീയിടുകയും പരക്കെ അക്രമം അഴിച്ചുവിടുകയും ചെയ്തു. ‘ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ’ (ISWAP) ആണ് ആക്രമണത്തിന് പിന്നിലെന്ന് ടെലിഗ്രാം വഴി പുറത്തുവിട്ട പ്രസ്താവനയിൽ സംഘടന അറിയിച്ചു.
ഇതേ ദിവസം തന്നെ കോഗി സംസ്ഥാനത്തെ ഒരു അനാഥാലയത്തിൽ നിന്ന് 23 വിദ്യാർത്ഥികളെ സായുധ സംഘം തട്ടിക്കൊണ്ടുപോയി. ഇത് പ്രദേശത്ത് വലിയ ഭീതി പടർത്തിയിട്ടുണ്ട്. നൈജീരിയയിൽ കഴിഞ്ഞ മാസങ്ങളിൽ ഭീകരാക്രമണങ്ങൾ വർധിച്ചുവരികയാണ്. മാർച്ച് 16-ന് മെയ്‌ദുഗുരിയിലെ മാർക്കറ്റിലും ആശുപത്രി കവാടത്തിലും നടന്ന ചാവേർ ആക്രമണങ്ങളിൽ 23 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
രണ്ട് പതിറ്റാണ്ടിലേറെയായി തുടരുന്ന ബോക്കോ ഹറാം, ഐഎസ് ഭീകരവാദത്തെ അടിച്ചമർത്താൻ നൈജീരിയൻ സൈന്യം ശ്രമിക്കുന്നുണ്ടെങ്കിലും ഉൾനാടൻ ഗ്രാമങ്ങൾ ഇന്നും സുരക്ഷിതമല്ല. സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ ആഗോളതലത്തിൽ വലിയ ഉത്കണ്ഠയ്ക്ക് കാരണമാകുന്നുണ്ട്.
Story Summary: In a brutal attack by Islamic State (IS) terrorists, 29 people were killed in Nigeria’s Adamawa state on Sunday night. The insurgents stormed Guyaku village, firing indiscriminately and causing widespread destruction. IS officially claimed responsibility via Telegram. On the same day, gunmen abducted 23 students from an orphanage in Kogi state. Nigeria continues to struggle with rising insurgency, following last month’s triple suicide bombings in Maiduguri that claimed 23 lives.

