പാക് അധീന കശ്മീരിന്റെ പ്രധാനമന്ത്രിയാകാൻ താൽപ്പര്യമുണ്ടെന്ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ മുസ്ലിം ലീഗ്-നവാസ് തലവനുമായ നവാസ് ഷെരീഫ്. മുസ്ഫറാബാദിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് (Nawaz Sharif Expresses Desire To Become PM Of PoK). ഒക്ടോബറിലോ അടുത്ത ദിവസങ്ങളിലോ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി വിജയിക്കുകയാണെങ്കിൽ, പൂജ്യത്തിൽ നിന്ന് ഈ പ്രദേശത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തന്നെ കശ്മീരിന്റെ പ്രധാനമന്ത്രിയാക്കണമെന്ന് സഹോദരനും നിലവിലെ പ്രധാനമന്ത്രിയുമായ ഷെഹ്ബാസ് ഷെരീഫിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
കശ്മീരിന്റെ വികസന പ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിക്കുന്നതിനായാണ് ഈ ആഗ്രഹമെന്നും, തന്റെ മുൻഗാമികൾ കശ്മീരിൽ നിന്നാണ് കുടിയേറിയതെന്നതിനാൽ ഈ പ്രദേശം തന്റെ സ്വന്തം വീട് പോലെയാണെന്നും നവാസ് ഷെരീഫ് അവകാശപ്പെട്ടു. അതിനിടയിൽ, രൂക്ഷമായ വിലക്കയറ്റത്തിനും ഉയർന്ന വൈദ്യുതി നിരക്കിനും എതിരെ ജമ്മു കശ്മീർ ജോയിന്റ് ആവാമി ആക്ഷൻ കമ്മിറ്റിയുടെ (JKJAAC) നേതൃത്വത്തിൽ പ്രദേശത്ത് വൻ പ്രതിഷേധങ്ങളും മാർച്ചുകളും നടന്നു വരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധികളും രാഷ്ട്രീയ അസ്ഥിരതയും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നവാസ് ഷെരീഫിന്റെ ഈ പരാമർശം. അതേസമയം, ജമ്മു കശ്മീരും ലദാക്കും ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നും, പാകിസ്ഥാൻ ഈ പ്രദേശങ്ങൾ അനധികൃതമായി കയ്യടക്കി വെച്ചിരിക്കുകയാണെന്നുമാണ് ഇന്ത്യയുടെ നിലപാട്.
Summary: Pakistan Muslim League-Nawaz (PML-N) chief and former Prime Minister Nawaz Sharif has expressed a desire to become the Prime Minister of Pakistan-occupied Kashmir (PoK) to personally oversee the region’s development if his party wins the upcoming regional elections.


