വാഷിംഗ്ടൺ: അമേരിക്കൻ ഭരണകൂടവും വത്തിക്കാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മാധ്യമങ്ങൾ തെറ്റായ പ്രചാരണങ്ങൾ നടത്തുകയാണെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. തന്റെ നിലപാടുകൾ വ്യക്തമാക്കിയ പോപ്പ് ലിയോ പതിനാലാമനോട് നന്ദിയുണ്ടെന്നും വാൻസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചു.(JD Vance Thanks Pope Leo For Downplaying Feud With Trump Over Iran)
മാധ്യമങ്ങൾ നിരന്തരം സംഘർഷങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും യാഥാർത്ഥ്യം കൂടുതൽ സങ്കീർണ്ണമാണ്. യഥാർത്ഥ വിയോജിപ്പുകൾ സംഭവിക്കാറുണ്ട്, ഇനിയും സംഭവിച്ചേക്കാം. മാർപ്പാപ്പ സുവിശേഷം പ്രസംഗിക്കുന്നു, കാലികമായ ധാർമ്മിക വിഷയങ്ങളിൽ അദ്ദേഹം തന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നു. ആ ധാർമ്മിക തത്വങ്ങൾ പ്രായോഗിക ലോകത്ത് നടപ്പിലാക്കാനാണ് പ്രസിഡന്റും ഭരണകൂടവും ശ്രമിക്കുന്നത്, വാൻസ് പറഞ്ഞു.
അംഗോളയിലേക്കുള്ള വിമാനയാത്രയ്ക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപ് ഭരണകൂടവുമായുള്ള തർക്കങ്ങളെക്കുറിച്ച് മാർപ്പാപ്പ വ്യക്തത വരുത്തിയത്. ലോകം “ഏകാധിപതികളാൽ നശിപ്പിക്കപ്പെടുന്നു” എന്ന തന്റെ മുൻപത്തെ പരാമർശം ട്രംപിന്റെ വിമർശനങ്ങൾക്ക് ആഴ്ചകൾക്ക് മുമ്പേ തയ്യാറാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ പ്രസിഡന്റുമായി തർക്കിക്കാൻ ശ്രമിക്കുകയാണെന്ന രീതിയിലാണ് വാർത്തകൾ വന്നത്. എനിക്ക് അതിൽ താൽപ്പര്യമില്ല. ട്രംപ് ഭരണകൂടത്തെ എനിക്ക് ഭയവുമില്ല, മാർപ്പാപ്പ വ്യക്തമാക്കി.
സ്വന്തം സൈനിക, സാമ്പത്തിക, രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെയും ദൈവനാമത്തെയും ദുരുപയോഗം ചെയ്യുന്നവർക്ക് ദുരിതമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സമാധാനത്തിനായി അദ്ദേഹം ആഹ്വാനം ചെയ്തു. ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കാൻ പാടില്ലെന്ന തന്റെ കർശന നിലപാട് ട്രംപ് ആവർത്തിച്ചിരുന്നു.

