ടെഹ്‌റാൻ: ലെബനനിലും ഗാസയിലും ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ അമേരിക്കയുമായി നിലവിൽ പുരോഗമിക്കുന്ന വെടിനിർത്തൽ ചർച്ചകളെ പൂർണ്ണമായും തകിടം മറിക്കുന്നതാണെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാൻ രംഗത്ത് (Iran Warns US Ceasefire Talks). ഇസ്രായേൽ ലെബനൻ അധിനിവേശം ശക്തമാക്കുകയും തലസ്ഥാനമായ ബെയ്റൂട്ടിന് നേരെ ബോംബാക്രമണ ഭീഷണി ഉയർത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇറാൻ അധികൃതർ ഈ നിലപാട് വ്യക്തമാക്കിയത്. ലെബനനിലെ വർദ്ധിച്ചുവരുന്ന ഇസ്രായേൽ അധിനിവേശവും ഇറാന്റെ തുറമുഖങ്ങൾക്ക് മേലുള്ള യുഎസിന്റെ ഉപരോധവും വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി ആരോപിച്ചു. യുഎസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ എന്നത് ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മുന്നണികൾക്കും ബാധകമാണെന്നും, ഏതെങ്കിലും ഒരു ഭാഗത്ത് ഉണ്ടാകുന്ന ലംഘനം കരാറിന്റെ പൂർണ്ണമായ തകർച്ചയ്ക്ക് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇസ്രായേൽ നടത്തുന്ന യുദ്ധക്കുറ്റങ്ങളും നാവിക ഉപരോധങ്ങളും വെടിനിർത്തൽ കരാർ പാലിക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടതിന്റെ വ്യക്തമായ തെളിവാണെന്ന് ഇറാന്റെ ചീഫ് നെഗോഷ്യേറ്ററും പാർലമെന്റ് സ്പീക്കറുമായ മുഹമ്മദ് ബാഗർ ഗാലിബാഫും വ്യക്തമാക്കി. ഓരോ തെറ്റായ തീരുമാനത്തിനും വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം യുഎസിന് മുന്നറിയിപ്പ് നൽകി. ഇറാന്റെ ഈ കടുത്ത പ്രതികരണങ്ങൾക്ക് പിന്നാലെ, ബെയ്റൂട്ടിലേക്ക് ഇസ്രായേൽ സൈന്യം പ്രവേശിക്കില്ലെന്ന് തനിക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഉറപ്പ് നൽകിയതായി യുഎസ് പ്രഡിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. കൂടാതെ ഹിസ്ബുള്ളയുമായി ട്രംപ് ചർച്ചകൾ നടത്തിയതായും ഇരുവിഭാഗവും പരസ്പരം ആക്രമിക്കില്ലെന്ന് സമ്മതിച്ചതായും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. എന്നാൽ ഇസ്രായേലിന്റെ ആക്രമണങ്ങൾ തുടരുന്നതിനാൽ അമേരിക്കയുമായുള്ള പരോക്ഷ ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചതായി ഇറാന്റെ തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഗാസയിൽ നിന്നും ലെബനനിൽ നിന്നും ഇസ്രായേൽ സൈന്യം പൂർണ്ണമായി പിന്മാറാതെ വെടിനിർത്തൽ ചർച്ചകളുമായി മുന്നോട്ട് പോകില്ലെന്നാണ് ഇറാന്റെയും മറ്റ് പ്രതിരോധ സംഘടനകളുടെയും നിലപാട്. ലെബനനിലെയും ഗാസയിലെയും ചുവപ്പ് രേഖകൾ ഇസ്രായേൽ മറികടന്നാൽ അത് നേരിട്ടുള്ള യുദ്ധത്തിന് വഴിവെക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് മുന്നറിയിപ്പ് നൽകി. ഇസ്രായേൽ സൈനിക നടപടികൾ നിർത്തിവെച്ചില്ലെങ്കിൽ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്നും പുതിയ യുദ്ധമുന്നണികൾ തുറക്കുമെന്നും ഐആർജിസി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ലബനൻ വിപത്തിനെ ഇറാന്റെ പശ്ചാത്തലത്തിൽ നിന്നും വേർപെടുത്താനാണ് അമേരിക്ക ശ്രമിക്കുന്നതെങ്കിലും, മിഡിൽ ഈസ്റ്റിലെ ഏത് സമാധാന കരാറിലും ലെബനനെ ഉൾപ്പെടുത്തണമെന്ന് ഇറാൻ നിർബന്ധം പിടിക്കുന്നു. എന്നിരുന്നാലും ചർച്ചകൾ അനുകൂലമായി അവസാനിക്കുമെന്ന ശുഭാപ്തിവിശ്വാസമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രകടിപ്പിക്കുന്നത്.
Summary: Iranian officials have warned that escalating Israeli attacks in Lebanon and Gaza threaten to derail the ongoing ceasefire negotiations with the United States. Foreign Minister Abbas Araghchi emphasized that any ceasefire must encompass all fronts, and violations by Israel constitute a breach of the entire agreement. In response to rising tensions, US President Donald Trump stated he received assurances from Israel against advancing on Beirut, though Iran’s IRGC has threatened to open new fronts and close the Strait of Hormuz if operations continue.

