ഇസ്ലാമാബാദ്: സമാധാന ചർച്ചകൾക്കായി പാകിസ്താനിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും സംഘവും മടങ്ങിയതിന് പിന്നാലെ, യുഎസ് പ്രതിനിധികളുടെ സന്ദർശനം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി (Iran US Peace Talks). സ്റ്റീവ് വിറ്റ്‌കോഫ്, ജാരഡ് കുഷ്‌നർ എന്നിവരുടെ യാത്ര റദ്ദാക്കിയ വിവരം ഫോക്സ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇസ്ലാമാബാദ് കേന്ദ്രീകരിച്ച് നടപ്പിലാക്കാൻ ശ്രമിച്ച രണ്ടാംഘട്ട സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായി.
പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവരുമായി ചർച്ച നടത്തിയ ശേഷമാണ് ഇറാൻ സംഘം ഇസ്ലാമാബാദ് വിട്ടത്. യുഎസ് പ്രതിനിധികൾ എത്തുന്നതിന് മുൻപേയായിരുന്നു ഈ മടക്കം. ഇസ്ലാമാബാദിൽ നിന്ന് അബ്ബാസ് അരാഗ്ചി ഒമാൻ തലസ്ഥാനമായ മസ്‌കറ്റിലേക്കാണ് തിരിച്ചത്. അദ്ദേഹത്തിന്റെ സന്ദർശന പട്ടികയിൽ ഒമാനും റഷ്യയും ഉൾപ്പെടുന്നുണ്ട്.
ഇറാൻ ചർച്ചയ്ക്ക് സന്നദ്ധത അറിയിക്കാത്ത സാഹചര്യത്തിലാണ് ജാരഡ് കുഷ്‌നർ ഉൾപ്പെടെയുള്ളവരുടെ യാത്ര ട്രംപ് റദ്ദാക്കിയത്. നേരിട്ടുള്ള ചർച്ചയ്ക്ക് ഇറാൻ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള തങ്ങളുടെ നിർദ്ദേശങ്ങൾ ഇറാൻ പാകിസ്താനെ അറിയിച്ചിട്ടുണ്ട്. ഈ ആവശ്യങ്ങൾ പാകിസ്താൻ അമേരിക്കയെ അറിയിക്കുമെന്നാണ് കരുതുന്നത്.
ചർച്ചകൾക്കായി ഒരാഴ്ചയായി ഇസ്ലാമാബാദിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളും കനത്ത സുരക്ഷയും തുടരുകയാണ്. ഇറാൻ സംഘം വീണ്ടും തിരിച്ചെത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. പശ്ചിമേഷ്യൻ സമാധാന ചർച്ചകളിൽ പാകിസ്താൻ വഹിക്കുന്ന മധ്യസ്ഥശ്രമങ്ങൾക്ക് ഈ അനിശ്ചിതത്വം വലിയ തിരിച്ചടിയാണ്.
Story Summary: The peace talks in Islamabad hit a roadblock as Iranian Foreign Minister Abbas Araghchi left for Muscat after meeting Pakistani leaders, without waiting for the U.S. delegation. Consequently, U.S. President Donald Trump cancelled the visit of his envoys Jared Kushner and Steve Witkoff. While Iran shared its proposals for ending the conflict with Pakistan, the uncertainty continues as direct talks between Iran and the U.S. remain stalled.

