ന്യൂഡൽഹി: അഴിമതിക്കേസിൽ തൊണ്ടിമുതലായി പിടിച്ചെടുത്ത പണം എലി തിന്നുവെന്ന പ്രോസിക്യൂഷൻ വാദത്തിന് പിന്നാലെ, ബിഹാർ സ്വദേശിനിയായ സർക്കാർ ഉദ്യോഗസ്ഥയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു (Rats Ate Bribe Money). ബിഹാറിലെ ശിശുവികസന പദ്ധതി വകുപ്പ് ഉദ്യോഗസ്ഥയായ അരുണ കുമാരിക്കാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം നൽകിയത്.
10,000 രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് അരുണ കുമാരിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തത്. എന്നാൽ, ഉദ്യോഗസ്ഥയിൽ നിന്ന് പിടിച്ചെടുത്ത ഈ കറൻസി നോട്ടുകൾ സ്റ്റോറൂമിലിരുന്ന് എലി തിന്നുവെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.നോട്ടുകൾ എലി തിന്നുവെന്ന വാദം അത്ഭുതപ്പെടുത്തുന്നതാണെന്നും ഇത് വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു. കേസിലെ തെളിവുകൾ കൈകാര്യം ചെയ്ത രീതിയിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.
നേരത്തെ വിചാരണക്കോടതി അരുണയെ കുറ്റവിമുക്തയാക്കിയിരുന്നു. എന്നാൽ പട്‌ന ഹൈക്കോടതി ഈ വിധി റദ്ദാക്കുകയും അവർക്ക് തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. പിടിച്ചെടുത്ത തൊണ്ടിമുതൽ എലികൾ നശിപ്പിച്ചതിനാൽ കൃത്യമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി വിധിയിൽ പരാമർശിച്ചിരുന്നു. ഈ വിധിക്കെതിരെ നൽകിയ അപ്പീലിലാണ് ഇപ്പോൾ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
Story Summary: The Supreme Court granted bail to Aruna Kumari, a Bihar government official accused in a bribery case, after the prosecution claimed that rats had eaten the ₹10,000 seized as evidence. Justices J.B. Pardiwala and K.V. Viswanathan expressed disbelief over the claim and dissatisfaction with how the evidence was handled. Though the Patna High Court had previously sentenced her, the apex court intervened following the bizarre turn of events regarding the missing evidence.

