ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന അന്തരിച്ച ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയിലും സംസ്കാര ചടങ്ങുകളിലും ഇന്ത്യൻ പ്രതിനിധികൾ പങ്കെടുത്തതിന് ഔദ്യോഗികമായി നന്ദി അറിയിച്ച് ഇറാൻ സർക്കാർ. ഈ വിലാപ വേളയിൽ ഇന്ത്യ പ്രഖ്യാപിച്ച ഐക്യദാർഢ്യം ഇരുരാജ്യങ്ങളും തമ്മിലുള്ള സുദൃഢമായ ഉഭയകക്ഷി ബന്ധത്തിന്റെ തെളിവാണെന്നും, ഇന്ത്യയുടെ ഈ സൗഹൃദപരമായ ഇടപെടൽ ഇസ്‌ലാമിക് റിപ്പബ്ലിക്കിലെ ജനങ്ങൾ ഒരിക്കലും മറക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.(Iran Thanks India For Attending Late Supreme Leader Ayatollah Ali Khamenei State Funeral)
കഴിഞ്ഞ ജനുവരി 28-നുണ്ടായ വ്യോമാക്രമണത്തിലാണ് അയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത്. തുടർന്ന് നടന്ന ഒരാഴ്ച നീണ്ടുനിന്ന വിലാപയാത്രയുടെ ഭാഗമായി ജൂലൈ 3-ന് നടന്ന ചടങ്ങുകളിലാണ് ഇന്ത്യൻ സർക്കാരിനെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ സയ്യിദ് അത്വ ഹസ്നൈൻ, വിദേശകാര്യ സഹമന്ത്രി പബിത്ര മർഗരീത എന്നിവരടങ്ങുന്ന ഔദ്യോഗിക സംഘം പങ്കെടുത്തത്. മെഹബൂബ മുഫ്തി, മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇന്ത്യൻ ഗവൺമെന്റിനോടും ഔദ്യോഗിക പ്രതിനിധി സംഘത്തോടുമുള്ള ഹൃദയം നിറഞ്ഞ കൃതജ്ഞത ഇറാൻ എംബസി എക്സിലൂടെ പങ്കുവെച്ചു. “ഈ ദുഃഖസാന്ദ്രമായ ഘട്ടത്തിൽ ഇന്ത്യ കാണിച്ച കാരുണ്യവും ഹൃദയംഗമമായ ആദരവും ഇറാനിലെ ജനങ്ങൾ എന്നും ഓർമ്മിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള അചഞ്ചലമായ ബന്ധത്തിന്റെ വിലയേറിയ സാക്ഷ്യപത്രമാണിത്. വരും കാലങ്ങളിൽ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാൻ ഇത് അടിത്തറയാകും,” ഇറാനിയൻ എംബസി പ്രസ്താവനയിൽ കുറിച്ചു. വിവിധ രാഷ്ട്രീയ നേതാക്കൾക്ക് പുറമെ ഇന്ത്യൻ പണ്ഡിതന്മാരും സാംസ്കാരിക നായകരും വിവിധ മതവിഭാഗങ്ങളുടെ പ്രതിനിധികളും അനുശോചനം അറിയിച്ചതിനെ ഇറാൻ പ്രശംസിച്ചു. തിങ്കളാഴ്ച മധ്യ ടെഹ്റാനിൽ നടന്ന വൻ വിലാപയാത്രയ്ക്ക് ശേഷം, ഖമേനിയുടെ ഭൗതികശരീരം ചൊവ്വാഴ്ച ഷിയാ മതകേന്ദ്രമായ പവിത്ര നഗരമായ ഖോമിലേക്ക് കൊണ്ടുപോകും. തുടർന്ന് ബുധനാഴ്ച ഇറാഖിലെ പുണ്യനഗരങ്ങളായ നജാഫ്, കർബല എന്നിവിടങ്ങളിലെ ചടങ്ങുകൾക്ക് ശേഷം വ്യാഴാഴ്ച മഷാദിൽ പൊതുദർശനത്തിന് വെച്ചാകും സംസ്കാര ചടങ്ങുകൾ പൂർത്തിയാകുക.
Story Summary
Iran expressed its deep gratitude to India for sending an official delegation, including Bihar Governor Syed Atta Hasnain and MoS Pabitra Margherita, to attend the funeral procession of late Supreme Leader Ayatollah Ali Khamenei. The Iranian Embassy in New Delhi stated that Iran will “never forget” this gesture of solidarity, calling it a precious testament to the enduring ties between the two countries.

