ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ താല്ക്കാലിക വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും, ആണവ ചർച്ചകളിൽ കടുത്ത നിലപാടുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനി ( Iran Nuclear Program Enriched Uranium). രാജ്യത്തുള്ള യുറേനിയം ശേഖരം ഒരു കാരണവശാലും വിദേശത്തേക്ക് അയക്കില്ലെന്ന് ഖമേനി നിർദ്ദേശം നൽകിയതായി മുതിർന്ന ഇറാൻ ഭരണകൂട വൃത്തങ്ങൾ വ്യക്തമാക്കി. ഇറാന്റെ പക്കലുള്ള യുറേനിയം ശേഖരം പൂർണ്ണമായും രാജ്യം കടത്തണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെയും പ്രധാന ആവശ്യത്തിനാണ് ഇതോടെ തിരിച്ചടിയേറ്റിരിക്കുന്നത്. യുറേനിയം കൈമാറുന്നത് ഭാവിയിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾക്ക് മുന്നിൽ ഇറാന്റെ പ്രതിരോധം ദുർബലമാക്കുമെന്നാണ് ടെഹ്റാന്റെ വിലയിരുത്തൽ.
കഴിഞ്ഞ ഫെബ്രുവരി 28-ന് യു.എസ്-ഇസ്രായേൽ സഖ്യം ഇറാനിൽ നടത്തിയ വ്യോമാക്രമണത്തോടെയാണ് ഇരുവിഭാഗവും തമ്മിൽ യുദ്ധം ആരംഭിച്ചത്. നിലവിലെ വെടിനിർത്തൽ തങ്ങളെ ചതിക്കാൻ വേണ്ടിയുള്ള അമേരിക്കയുടെ തന്ത്രമാണെന്നും ഏതുനിമിഷവും പുതിയ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്നും ഇറാന്റെ മുഖ്യ സമാധാന ചർച്ചാ പ്രതിനിധി മുഹമ്മദ് ബഖേർ ഖാലിബാഫ് മുന്നറിയിപ്പ് നൽകി. സമാധാന കരാറിന് ഇറാൻ തയ്യാറായില്ലെങ്കിൽ കൂടുതൽ ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ മേൽനോട്ടത്തിൽ യുറേനിയത്തിന്റെ വീര്യം കുറയ്ക്കുക എന്നതടക്കമുള്ള പ്രായോഗിക പരിഹാരങ്ങൾ ഇറാൻ നിർദ്ദേശിക്കുന്നുണ്ടെങ്കിലും, സ്ഥിരമായ യുദ്ധാവസാനവും സുരക്ഷാ ഉറപ്പുകളും ലഭിച്ചാൽ മാത്രമേ കൂടുതൽ ചർച്ചകൾക്ക് തയ്യാറാവൂ എന്ന നിലപാടിലാണ് ഇറാൻ.
Summary: Iran’s Supreme Leader Ayatollah Mojtaba Khamenei has issued a strict directive stating that the country’s enriched uranium stockpile will not be sent abroad, hardening Tehran’s stance in peace talks with the US. While US President Donald Trump and Israeli Prime Minister Benjamin Netanyahu demand the removal of the uranium as a precondition for ending the war, Iranian officials fear that shipping the material out would leave the nation vulnerable to future attacks. Despite a shaky ceasefire mediated by Pakistan, deep suspicion remains as both sides clash over nuclear enrichment rights amid ongoing regional blockades.

