വാഷിംഗ്ടൺ: അമേരിക്കയിലെ വർജീനിയയിലുള്ള ഒരു സൂപ്പർമാർക്കറ്റിൽ സായുധ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വംശജയായ വനിത വെടിയേറ്റു മരിച്ചു ( Indian Woman Shot Dead US). ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ബിജാപൂർ സ്വദേശിയായ മേഘനാബെൻ പട്ടേൽ (45) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 10 വർഷമായി ഈ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു ഇവർ. കസ്റ്റമർ എന്ന വ്യാജേന കടയിൽ പ്രവേശിച്ച മുഖംമൂടി ധരിച്ച അക്രമി, കൗണ്ടറിന് മുന്നിൽ അല്പസമയം സംസാരിച്ചു നിന്ന ശേഷം ജാക്കറ്റിൽ നിന്നും തോക്കെടുത്ത് മേഘനാബെന്നിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് അവർ തറയിൽ വീണതിന് ശേഷവും അക്രമി കൗണ്ടറിന് മുകളിലൂടെ ചാടിക്കടന്ന് വീണ്ടും വെടിയുതിർക്കുന്നതും സാധനങ്ങളുമായി ഓടി രക്ഷപ്പെടുന്നതും കടയിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.
സംഭവസ്ഥലത്തെത്തിയ പ്രാദേശിക പോലീസ് പ്രദേശം വളഞ്ഞ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമിയെ എത്രയും വേഗം പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചതായി പോലീസ് വ്യക്തമാക്കി. വളരെ ലളിതമായി ജീവിച്ചിരുന്ന മേഘനാബെന്നിന്റെ വിയോഗം നാട്ടുകാർക്കും പ്രവാസി ഇന്ത്യൻ സമൂഹത്തിനും വലിയ ആഘാതമായി മാറിയിരിക്കുകയാണ്. മരണപ്പെട്ട മേഘനാബെൻ പട്ടേൽ തന്റെ ഭർത്താവ് ഉപേന്ദ്രഭായ് പട്ടേൽ, മകൾ നക്ഷിബെൻ, മകൻ സ്മിത്ത് എന്നിവരോടൊപ്പമാണ് അമേരിക്കയിൽ താമസിച്ചിരുന്നത്. ഇവരുടെ മാതാപിതാക്കൾ നിലവിൽ ഗുജറാത്തിലെ ജന്തർ വില്ലേജിലാണ് താമസിക്കുന്നത്. അമേരിക്കയിൽ സമീപകാലത്തായി പ്രവാസി ഇന്ത്യൻ വ്യാപാരികൾക്കും ജീവനക്കാർക്കും നേരെ വർദ്ധിച്ചുവരുന്ന തോക്ക് അക്രമങ്ങളുടെ പശ്ചാത്തലത്തിൽ പ്രവാസി സമൂഹത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഈ സംഭവം വീണ്ടും വർദ്ധിപ്പിച്ചിട്ടുണ്ട്.
Summary: A 45-year-old Indian-origin woman named Meghnaben Patel from Gujarat was shot dead during a suspected robbery attempt at a supermarket in Virginia, US. Surveillance footage captured the masked assailant interacting with Patel before pulling out a gun and shooting her multiple times before fleeing. She had been working at the establishment for a decade and is survived by her husband, Upendrabhai Patel, and two children.

