ന്യൂഡൽഹി: ഉക്രൈൻ തീരത്ത് ഒഡേസയ്ക്ക് സമീപം പോർച്ചുഗീസ് പതാക ഘടിപ്പിച്ച ചരക്കുകപ്പലിൽ നിന്ന് ഹരിയാന സ്വദേശിയായ ഇരുപതുകാരനായ മർച്ചന്റ് നേവി ജീവനക്കാരനെ കാണാതായി. ഹരിയാനയിലെ ഭിവാനി സ്വദേശിയായ ദീപക് ദുഡ്ഡിയെയാണ് ജൂലൈ രണ്ടിന് കാണാതായത്. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കേന്ദ്ര സർക്കാരിനെ സമീപിച്ചിരിക്കുകയാണ്.(Indian merchant navy sailor Deepak Duddi missing off Ukraine coast family seeks MEA help)
കപ്പലിന്റെ ഉടമസ്ഥർ ജൂലൈ അഞ്ചിനാണ് ഇമെയിൽ വഴിയും ഫോൺ കോളിലൂടെയും വിവരം ദീപക്കിന്റെ കുടുംബത്തെ അറിയിക്കുന്നത്. ജൂലൈ രണ്ടിന് ഉച്ചയ്ക്ക് 3.30-ഓടെ ദീപക് നാട്ടിലേക്ക് വീഡിയോ കോൾ വിളിച്ചിരുന്നുവെന്നും അപ്പോഴൊന്നും യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും കുടുംബം പറയുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന ദീപക്കിനെ പെട്ടെന്ന് കാണാതായതോടെ കപ്പലിലെ ക്യാപ്റ്റൻ ‘മാൻ ഓവർബോർഡ്’ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഉക്രൈൻ തീരസംരക്ഷണ സേനയുടെ സഹായത്തോടെ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. എന്നാൽ മോശം കാലാവസ്ഥയും കാഴ്ചാപരിധിക്കുറവും മൂലം പിന്നീട് തിരച്ചിൽ താൽക്കാലികമായി നിർത്തുകയായിരുന്നു. കഴിഞ്ഞ ഒൻപതര മാസമായി മർച്ചന്റ് നേവിയിൽ ജോലി ചെയ്യുന്ന ദീപക്, ഒൻപത് മാസത്തെ കരാറിലാണ് മാർച്ച് 20-ന് ഈ കപ്പലിൽ പ്രവേശിക്കുന്നത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ദീപക് ഈ വരുന്ന ഡിസംബറിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഈ ദുരന്തം.
കുടുംബത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് ഭിവാനി-മഹേന്ദ്രഗഡ് എം.പി ധരംബീർ സിംഗ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് അടിയന്തരമായി കത്തയച്ചിട്ടുണ്ട്. ഉക്രൈനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് തിരച്ചിൽ ഊർജ്ജിതമാക്കണമെന്നും കപ്പലിലെ സി.സി.ടി.വി ദൃശ്യങ്ങളും വോയേജ് റെക്കോർഡുകളും ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും എം.പി കത്തിൽ ആവശ്യപ്പെട്ടു.
Story Summary
A 20-year-old merchant navy seaman from Haryana, Deepak Duddi, went missing after reportedly falling overboard from a Portuguese-flagged vessel near Odesa, Ukraine, on July 2. His family has sought the intervention of the Ministry of External Affairs and an independent inquiry to preserve onboard evidence, including CCTV footage and crew statements.

