ലണ്ടൻ/ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് അടച്ചിട്ടിരുന്ന ഹോർമുസ് കടലിടുക്കിലൂടെ വാണിജ്യ കപ്പലുകൾക്ക് ഇറാൻ അനുമതി നൽകിയതോടെ രാജ്യാന്തര വിപണിയിൽ എണ്ണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി (Crude Oil Price Drop 2026). ഉപരോധം മാറിയത് ആഗോള ഊർജ്ജ പ്രതിസന്ധിക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. ബ്രെന്റ് ക്രൂഡ് ഓയിലിന് 13 ശതമാനത്തിലേറെ ഇടിഞ്ഞ് ബാരലിന് 86.31 ഡോളർ എന്ന നിലയിലെത്തിയതായാണ് വിപണിയിൽ നിന്നും ലഭ്യമാകുന്ന റിപ്പോർട്ട്. ഡബ്ല്യുടിഐ (WTI) ക്രൂഡ് 14 ശതമാനത്തിലേറെ ഇടിഞ്ഞ് 80.98 ഡോളറിലെത്തി. യുദ്ധത്തിന്റെ തുടക്കത്തിൽ 65 ഡോളറായിരുന്ന എണ്ണവില, ഹോർമുസ് പാത അടച്ചതോടെ ഒരു ഘട്ടത്തിൽ 110 ഡോളറിന് മുകളിലേക്ക് കുതിച്ചിരുന്നു.
എന്തുകൊണ്ട് ഈ മാറ്റം?
ലോകത്ത് പ്രതിദിനം ഉപയോഗിക്കുന്ന എണ്ണയുടെ 20% മുതൽ 30% വരെ കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. ഈ പാത തടസ്സപ്പെട്ടത് ലോകമെങ്ങും വലിയ ഊർജ്ജ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ലെബനാനിൽ വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെയാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാത തുറക്കുന്നതായി പ്രഖ്യാപിച്ചത്.
അതേസമയം , എണ്ണവില കുറഞ്ഞത് നിർമ്മാണ, ഗതാഗത മേഖലകളിൽ ചെലവ് കുറയാൻ കാരണമാകുമെന്ന പ്രതീക്ഷയിൽ ആഗോള ഓഹരി വിപണികളിൽ വലിയ ഉണർവ് പ്രകടമായി. ഇന്ത്യ ഉൾപ്പെടെയുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് ഈ വിലയിടിവ് വലിയ സാമ്പത്തിക ആശ്വാസം നൽകും.
Story Summary: Global crude oil prices crashed after Iran reopened the Strait of Hormuz for commercial shipping. Brent crude fell to $86.31 per barrel, providing a major relief to the global energy market and boosting stock exchanges.

