ലിസ്ബൺ: പോർച്ചുഗലിലെ കൊടുംകാട്ടിൽ സ്വന്തം മക്കളെ കബളിപ്പിച്ചു ഉപേക്ഷിച്ച സംഭവത്തിൽ ഫ്രഞ്ച് സ്വദേശിയായ യുവതിയും പങ്കാളിയും അറസ്റ്റിലായി ( French Couple Arrested For Abandoning Children). ഫ്രാൻസിൽ സെക്സോളജിസ്റ്റായി ജോലി ചെയ്യുന്ന മറൈൻ റൂസ്സോ (41), ഇവരുടെ പങ്കാളിയും മുൻ ഫ്രഞ്ച് പോലീസ് ഉദ്യോഗസ്ഥനുമായ മാർക്ക് ബല്ലാബ്രിഗ (55) എന്നിവരെയാണ് പോർച്ചുഗൽ പോലീസ് പിടികൂടിയത്. കളിപ്പാട്ടം ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് അഞ്ചും മൂന്നും വയസ്സുള്ള രണ്ട് ആൺകുട്ടികളുടെ കണ്ണുകൾ കെട്ടിയ ശേഷമാണ് ഇവർ ക്രൂരത കാട്ടിയത്. കണ്ണ് കെട്ടിയ ശേഷം മണ്ണിൽ ഒളിപ്പിച്ചിരുന്ന കത്തി കണ്ടെത്താനായിരുന്നു കുട്ടികളോട് ആവശ്യപ്പെട്ടിരുന്നത്. അഞ്ചു വയസ്സുകാരൻ മണ്ണിൽ നിന്ന് കത്തിയെടുത്ത് കണ്ണ് തുറന്നപ്പോഴേക്കും മാതാപിതാക്കൾ കാറിൽ രക്ഷപ്പെട്ടിരുന്നു.
കുറച്ചു ബിസ്ക്കറ്റുകളും രണ്ട് കുപ്പി വെള്ളവും ഒരു ഓറഞ്ചും മാത്രമാണ് കരഞ്ഞുകൊണ്ട് കാട്ടിൽ ഒറ്റപ്പെട്ടുപോയ കുട്ടികളുടെ പക്കലുണ്ടായിരുന്നത്. ഭയന്നുവിറച്ച് ഗ്രാമീണ റോഡിലൂടെ കരഞ്ഞുനടന്ന കുട്ടികളെ ഒടുവിൽ ഒരു പ്രാദേശിക ദമ്പതികൾ കണ്ടെത്തുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫ്രാൻസ്, സ്പെയിൻ വഴി പോർച്ചുഗലിലേക്ക് കടന്ന പ്രതികളെ ഫാത്തിമയ്ക്ക് സമീപമുള്ള ഒരു കഫേയിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ രാജ്യം വിടാൻ സാധ്യതയുള്ളതിനാൽ യുവതിയെ പോർച്ചുഗലിലെ ഏറ്റവും കഠിനമായ ടയേഴ്സ് വനിതാ ജയിലിലെ അതീവ സുരക്ഷാ സെല്ലിലേക്ക് മാറ്റി. പങ്കാളിയായ മാർക്കിനെ സെറ്റുബൽ ജയിലിലേക്കും അയച്ചിട്ടുണ്ട്. നിലവിൽ കുട്ടികൾ ചൈൽഡ് കെയർ ഹോമിൽ സുരക്ഷിതരാണ്.
Summary: A French woman and her partner were arrested in Portugal for allegedly abandoning her two young sons in a forest as part of a cruel game. The suspects blindfolded the children under the pretext of a game, only to flee and leave them terrified and isolated with minimal food. Following a multi-country pursuit, the couple was detained by the police, and the mother has been placed in solitary confinement at Lisbon’s high-security Tires Prison.

