വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടയിൽ, അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയായ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദ പരാമർശം (Donald Trump Threatens Oman). വൈറ്റ് ഹൗസിൽ നടന്ന ക്യാബിനറ്റ് യോഗത്തിനിടയിലെ ഒരു അനൗദ്യോഗിക ചർച്ചയിലാണ്, ഒമാൻ മര്യാദയ്ക്ക് പെരുമാറിയില്ലെങ്കിൽ അവരെ തകർക്കേണ്ടി വരുമെന്ന് ട്രംപ് ഭീഷണി മുഴക്കിയത്.
യുഎസ്-ഇസ്രായേൽ സഖ്യം ഇറാനുമായി നടത്തുന്ന യുദ്ധത്തെ തുടർന്ന് നിലവിൽ അടഞ്ഞുകിടക്കുന്ന ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് സംയുക്തമായി ടോൾ ഈടാക്കാൻ ഇറാനും ഒമാനും തമ്മിൽ ചർച്ചകൾ നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപിന്റെ ഈ കടുത്ത പ്രതികരണം. ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഈ തന്ത്രപ്രധാനമായ ജലപാത ആരുടെയും നിയന്ത്രണത്തിൽ വിട്ടുകൊടുക്കില്ലെന്നും ഇത് അന്താരാഷ്ട്ര ജലാതിർത്തിയുടെ ഭാഗമാണെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കയുമായി പതിറ്റാണ്ടുകളായുള്ള സൈനിക-സാമ്പത്തിക ബന്ധമുള്ള ഒമാൻ, നിലവിലെ ഇറാൻ യുദ്ധത്തിൽ മധ്യസ്ഥശ്രമങ്ങൾ നടത്തുന്ന രാജ്യം കൂടിയാണ്. ഫെബ്രുവരി മുതൽ ഇറാൻ ഏർപ്പെടുത്തിയ ഉപരോധം മൂലം ആഗോളതലത്തിൽ വൻ ഊർജ്ജപ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് കപ്പലുകളിൽ നിന്ന് നികുതി പിരിക്കാൻ ഒമാന്റെ പിന്തുണ ഇറാൻ തേടിയത്. ഒമാൻ മറ്റു രാജ്യങ്ങളെപ്പോലെ കൃത്യമായി പെരുമാറുമെന്നാണ് കരുതുന്നതെന്നും അല്ലാത്തപക്ഷം കടുത്ത നടപടിയുണ്ടാകുമെന്നുമുള്ള ട്രംപിന്റെ പരാമർശത്തിൽ വാഷിംഗ്ടണിലെ ഒമാൻ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല. നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് വരെ സമാധാന കരാറുകൾ നീട്ടിക്കൊണ്ടുപോകാനാണ് ഇറാൻ ശ്രമിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു. അതിനിടെ, ഇറാനുമായി ട്രംപ് നടത്താൻ ശ്രമിക്കുന്ന 60 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ കരാറിനെതിരെ അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടിയിലെ തീവ്രവാദ നിലപാടുള്ള നേതാക്കൾ തന്നെ രംഗത്തെത്തിയത് ട്രംപിന് തിരിച്ചടിയായിട്ടുണ്ട്.
Summary: US President Donald Trump has issued a controversial threat to attack Oman if the Gulf nation fails to cooperate with US interests regarding the Strait of Hormuz. The warning followed reports that Iran is negotiating with Oman to jointly collect tolls from vessels navigating the strategic waterway, which has been largely blockaded since the outbreak of the US-Israel conflict with Iran. While Trump accused Tehran of stalling a peace deal until the upcoming US midterm elections, his potential 60-day ceasefire proposal faced criticism from Republican lawmakers.

