റോം: ഇസ്രായേലും ഇറ്റലിയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നു. ലെബനനിലെ ഇസ്രായേൽ സൈനിക നടപടികളിൽ പ്രതിഷേധിച്ച് പ്രതിരോധ കരാർ ഇറ്റലി റദ്ദാക്കിയതിന് പിന്നാലെ, ഇറ്റാലിയൻ മാസികയായ ‘എൽ എസ്പ്രെസോ’യുടെ കവർ ചിത്രത്തെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായി.(Crack in Israel-Italy diplomatic relations, Controversy over magazine cover image)
2026 ഏപ്രിൽ 10-ലെ ലക്കത്തിൽ ‘എൽ എസ്പ്രെസോ’ പ്രസിദ്ധീകരിച്ച കവർ ചിത്രമാണ് ഇസ്രായേലിനെ ചൊടിപ്പിച്ചത്. വെസ്റ്റ് ബാങ്കിലെ അധിനിവേശ പ്രദേശത്ത് ഒരു ഇസ്രായേലി സെറ്റിലർ തോക്കേന്തി നിൽക്കുന്നതും പലസ്തീൻ യുവതിയെ വീഡിയോയിൽ പകർത്തുന്നതുമാണ് ചിത്രത്തിലുള്ളത്. ‘അബ്യൂസോ’ (ചൂഷണം) എന്ന തലക്കെട്ടോടെയാണ് ചിത്രം പ്രസിദ്ധീകരിച്ചത്.
സയണിസ്റ്റ് പ്രത്യയശാസ്ത്രമായ ‘ഗ്രേറ്റർ ഇസ്രായേൽ’ എന്ന ലക്ഷ്യത്തിനായി വെസ്റ്റ് ബാങ്ക് പിടിച്ചടക്കുന്നതിനെയും ഗാസയിലെ വംശഹത്യയെയും ലെബനൻ അധിനിവേശത്തെയും മാസിക രൂക്ഷമായി വിമർശിക്കുന്നു. ഇറ്റലിയിലെ ഇസ്രായേൽ അംബാസഡർ ജോനാഥൻ പെലെഡ് മാസികയ്‌ക്കെതിരെ ശക്തമായി രംഗത്തെത്തി. ചിത്രം വിദ്വേഷം വളർത്തുന്നതാണെന്നും സങ്കീർണ്ണമായ യാഥാർത്ഥ്യത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

