കൊച്ചി: വയനാട് കള്ളാടി മണ്ണിടിച്ചിലിൽ പദ്ധതി പ്രദേശത്തെ അപകടസാധ്യത ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് നിയമപരമായ വീഴ്ചയുണ്ടായതായി അമിക്കസ് ക്യൂറി റിപ്പോർട്ട്. അപകടസാധ്യത ഒഴിവാക്കാൻ പ്രദേശത്തുനിന്ന് മണ്ണ് നീക്കം ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അഞ്ച് തവണ ആവശ്യപ്പെട്ടിട്ടും സംസ്ഥാന അതോറിറ്റി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറിയെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.(Wayanad Kalladi Landslide, Amicus Curiae Report Slams KSDMA In Kerala High Court)
പരിസ്ഥിതി അനുമതി ഉണ്ടെന്ന സാങ്കേതിക കാരണം മാത്രം ചൂണ്ടിക്കാണിച്ചാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിഷയത്തിൽ ഇടപെടാതെ ഫയൽ മടക്കിയത്. ദുരന്തസാധ്യതയുള്ള ഏത് നിർമ്മാണവും പരിശോധിച്ച് നടപടിയെടുക്കാൻ കെ.എസ്.ഡി.എം.എ-ക്ക് നിയമപരമായ അധികാരമുണ്ടായിട്ടും ഉദ്യോഗസ്ഥർ ബോധപൂർവ്വം അതിൽ നിന്ന് ഒഴിഞ്ഞുമാറി. ദുരന്തനിവാരണ നിയമത്തിന് വിരുദ്ധമായ നിലപാടാണ് സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി സ്വീകരിച്ചതെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.
പദ്ധതിയുടെ കരാർ കമ്പനിക്കും പൊതുമരാമത്ത് വകുപ്പിനും വീഴ്ച പറ്റിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പദ്ധതിയിൽ നിർവ്വഹണം കൃത്യമായ നിയമം പാലിച്ചാണോ നടക്കുന്നത് എന്ന് വകുപ്പ് പരിശോധിച്ചില്ല. കരാർ പ്രകാരം മണ്ണ് നീക്കം ചെയ്യാൻ നിശ്ചിത സ്ഥലം അനുവദിച്ചിരുന്നിട്ടും കമ്പനി അത് പാലിച്ചില്ല. നിർമ്മാണ വേളയിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അമിക്കസ് ക്യൂറി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Story Summary
An Amicus Curiae report submitted to the Kerala High Court has exposed severe lapses by the Kerala State Disaster Management Authority (KSDMA) in failing to act on landslide risks at a major project site. The report notes that despite five warnings from the District Disaster Management Authority to remove soil, KSDMA shirked responsibility by citing environment clearance. It also blamed the Public Works Department and the contract firm, for neglecting labor safety and proper excavation disposal.


