ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ വിദൂര പ്രവിശ്യയായ ഇറ്റൂരിയിൽ വീണ്ടും എബോള വൈറസ് ബാധ സ്ഥിരീകരിച്ചതായി ആഫ്രിക്കൻ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (Africa CDC) വ്യക്തമാക്കി (Congo Ebola Outbreak). നിലവിൽ 246 പേർക്ക് രോഗബാധ സംശയിക്കുന്നതായും 65 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും ആരോഗ്യ സംഘടന അറിയിച്ചു. മോങ്‌വാലു, റാംപാര എന്നീ ഹെൽത്ത് സോണുകളിലാണ് പ്രധാനമായും രോഗബാധയും മരണങ്ങളും രേഖപ്പെടുത്തിയിരിക്കുന്നത്. ലബോറട്ടറി പരിശോധനയിലൂടെ സ്ഥിരീകരിച്ച കേസുകളിൽ നാല് മരണങ്ങൾ നടന്നിട്ടുണ്ടെന്നും ബുനിയ മേഖലയിലും രോഗലക്ഷണങ്ങളോടെ ആളുകളെ നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ശരീര സ്രവങ്ങളിലൂടെ അതിവേഗം പടരുന്ന മാരകമായ പകർച്ചവ്യാധിയാണ് എബോള. കോംഗോയിൽ മുൻപ് ഉണ്ടായ എബോള ബാധ അവസാനിച്ച് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും പുതിയ രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. 1976-ൽ ഈ രോഗം ആദ്യമായി കണ്ടെത്തിയതിന് ശേഷം കോംഗോയിലുണ്ടാകുന്ന പതിനേഴാമത്തെ എബോള പൊട്ടിപ്പുറപ്പെടലാണിത്. മോശം റോഡ് ശൃംഖലകളും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും മൂലം ദുരിതത്തിലായ ഇറ്റൂരി പ്രവിശ്യയിൽ പ്രതിരോധ പ്രവർത്തനങ്ങൾ എത്തിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. കൂടാതെ, മേഖലയിലെ സായുധ ഗ്രൂപ്പുകളുടെ അക്രമങ്ങളും ആഭ്യന്തര പ്രശ്നങ്ങളും ആരോഗ്യ പ്രവർത്തകർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
Summary: The Africa Centres for Disease Control and Prevention has confirmed a new Ebola outbreak in Congo’s remote Ituri province, with 246 suspected cases and 65 deaths recorded so far. The virus is spreading primarily in the Mongwalu and Rwampara health zones, creating severe logistical and health challenges for the conflict-ridden region. This marks the country’s 17th Ebola outbreak since the disease was first discovered there in 1976.

