ജംഷഡ്പുർ: ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) നിന്ന് പിന്മാറാനും സീനിയർ ടീമിന്റെ പ്രവർത്തനം അവസാനിപ്പിക്കാനുമുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ക്ലബ് ഉടമകളായ ടാറ്റ ഗ്രൂപ്പിനോട് അഭ്യർഥിച്ച് ജംഷഡ്പുർ എഫ്‌സി താരങ്ങൾ (Jamshedpur FC ISL Withdrawal). ഇന്ത്യൻ ദേശീയ ടീമിനെ പ്രതിനിധീകരിച്ച മുതിർന്ന താരങ്ങൾ ഉൾപ്പെടെയുള്ളവർ, ക്ലബ്ബിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് വികാരഭരിതമായ പ്രതികരണങ്ങളാണ് നടത്തിയത്. വരാനിരിക്കുന്ന ഐഎസ്എൽ സീസണിലേക്കുള്ള പങ്കാളിത്ത ഫീസ് അടയ്ക്കേണ്ട അവസാന തീയതി നഷ്ടപ്പെട്ടതിന് പിന്നാലെ, ലീഗിൽ നിന്ന് പിന്മാറുന്നതായും സീനിയർ ടീം അവസാനിപ്പിക്കുമെന്നും ജംഷഡ്പുർ എഫ്‌സി വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ 4ന് ആരംഭിക്കാനിരിക്കുന്ന പുതിയ ഐഎസ്എൽ സീസണിന് മുന്നോടിയായാണ് ക്ലബ്ബിന്റെ തീരുമാനം.
ജംഷഡ്പുർ എഫ്‌സിയുടെ പിന്മാറ്റ വാർത്ത അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമായിരുന്നെന്ന് ഇന്ത്യൻ താരം പ്രണയ് ഹാൾദർ പറഞ്ഞു. “ടാറ്റ ഗ്രൂപ്പ് ഇത്തരമൊരു തീരുമാനം എടുക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. തീരുമാനം മാറ്റി ഐഎസ്എല്ലിൽ തുടരണം. ഒരു തലമുറയിലെ നിരവധി താരങ്ങൾക്ക് വലിയ അവസരങ്ങൾ നൽകുന്ന വേദിയാണ് ഈ ലീഗ്,” അദ്ദേഹം പ്രതികരിച്ചു. 2021-22 ഐഎസ്എൽ സീസണിൽ ജംഷഡ്പുർ ലീഗ് വിന്നേഴ്‌സ് ഷീൽഡ് നേടിയ കാലം മുതൽ ക്ലബ്ബുമായി ബന്ധമുള്ള താരമാണ് 33കാരനായ ഹാൾദർ. ജംഷഡ്പുർ എഫ്‌സിയിൽ എത്തുന്നതിന് മുമ്പ് ടാറ്റ ഫുട്ബോൾ അക്കാദമിയുടെ ഭാഗമായിരുന്ന അദ്ദേഹം, ക്ലബ് തനിക്ക് ഒരു ടീം മാത്രമല്ലെന്നും വൈകാരിക ബന്ധമാണെന്നും പറഞ്ഞു. ടാറ്റ സ്റ്റീലിന്റെയും ടാറ്റ ഗ്രൂപ്പിന്റെയും നേതൃത്വങ്ങൾ തീരുമാനം പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യക്കായി കളിച്ച ഗോൾകീപ്പർ അൽബിനോ ഗോമസും ക്ലബ് അടച്ചുപൂട്ടാനുള്ള തീരുമാനം അംഗീകരിക്കാൻ കഴിയുന്നില്ലെന്ന് വ്യക്തമാക്കി. “ഇത് ഒന്നോ രണ്ടോ വർഷത്തെ മാത്രം വിഷയമല്ല. ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിയുമായി ബന്ധപ്പെട്ട കാര്യമാണ്. നിരവധി യുവതാരങ്ങൾ ഈ ക്ലബ്ബിനെ പ്രതീക്ഷയോടെയാണ് കാണുന്നത്,” അദ്ദേഹം പറഞ്ഞു.
മികച്ച പരിശീലന സൗകര്യങ്ങളും അടിസ്ഥാനസൗകര്യങ്ങളുമുള്ള ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകളിലൊന്നാണ് ജംഷഡ്പുർ എഫ്‌സിയെന്ന് അൽബിനോ പറഞ്ഞു. പരിക്കിൽ നിന്ന് മുക്തനാകുന്ന സമയത്ത് ക്ലബ് നൽകിയ പിന്തുണയാണ് തന്റെ കരിയറിന് പുതിയ വഴിത്തിരിവായതെന്നും പിന്നീട് ഇന്ത്യൻ ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞതായും അദ്ദേഹം ഓർമിച്ചു.ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്ന് ജംഷഡ്പുർ എഫ്‌സിയുടെ സീനിയർ ടീമിലെത്തിയ യുവ മിഡ്ഫീൽഡർ നിഖിൽ ബർളയും തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ചു. പ്രാദേശിക താരമായ തനിക്ക് ലഭിച്ച വളർച്ചയും അവസരങ്ങളും ക്ലബ്ബിനോടും ടാറ്റ ഫുട്ബോൾ അക്കാദമിയോടും കടപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
“കുട്ടിക്കാലം മുതൽ പിന്തുടരുകയും പിന്നീട് കളിക്കുകയും ചെയ്ത സ്വപ്ന ക്ലബ് പ്രവർത്തനം അവസാനിപ്പിക്കുന്നത് കാണുന്നത് ഹൃദയഭേദകമാണ്. യുവതാരങ്ങളുടെ ഭാവി കൂടി പരിഗണിച്ച് ടാറ്റ ഗ്രൂപ്പും ടാറ്റ സ്റ്റീൽ നേതൃത്വവും തീരുമാനം പുനഃപരിശോധിക്കണം,” നിഖിൽ ബർള അഭ്യർഥിച്ചു. ജംഷഡ്പുർ എഫ്‌സിയുടെ സീനിയർ ടീം നിരവധി യുവതാരങ്ങൾക്ക് ദേശീയ തലത്തിലേക്ക് വളരാനുള്ള പ്രധാന വേദിയായിരുന്നുവെന്നും, ക്ലബ്ബിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നത് ഇന്ത്യൻ ഫുട്ബോളിന്റെ താരവികസന സംവിധാനത്തെയും ബാധിക്കുമെന്ന ആശങ്കയാണ് താരങ്ങൾ പങ്കുവെക്കുന്നത്.
Summary: Jamshedpur FC players, including India internationals Pronay Halder and Albino Gomes, have appealed to the Tata Group to reconsider its decision to withdraw from the Indian Super League and wind up the senior team. The players said the club has played a major role in developing young footballers and supporting the future of Indian football.


