ന്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ കോടതി വെറുതെവിട്ട നടപടിയിൽ പ്രതികരണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. വിധികൾക്കെതിരെ ഉടനടി അപ്പീൽ നൽകുമെന്നും നീതിക്കായുള്ള പോരാട്ടം തുടരുമെന്നും വിനേഷ് ഫോഗട്ട് അറിയിച്ചു. കേസിന്റെ തുടക്കം മുതൽ ബ്രിജ് ഭൂഷനെ സംരക്ഷിക്കാൻ ഭരണകൂടവും സംവിധാനങ്ങളും ശ്രമിക്കുകയായിരുന്നുവെന്നും താരം കുറ്റപ്പെടുത്തി.(Vinesh Phogat Responds To Brij Bhushan Sharan Singh Acquittal To File Appeal)
ഡൽഹി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അശ്വിനി പൻവാർ ആണ് കേസിൽ ബ്രിജ് ഭൂഷണെയും ഡബ്ല്യു.എഫ്.ഐ മുൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെയും വെറുതെവിട്ടത്. വിധി വന്നതിന് പിന്നാലെയാണ് ഗുസ്തി താരങ്ങളുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് വിനേഷ് രംഗത്തെത്തിയത്.
ഭരണകക്ഷിയിലെ ശക്തനായ നേതാവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തെരുവിലിറങ്ങാൻ തന്നെ വലിയ ധൈര്യം വേണമായിരുന്നുവെന്ന് വിനേഷ് ഫോഗട്ട് പ്രസ്താവനയിൽ പറഞ്ഞു. ഭരണസ്വാധീനവും രാഷ്ട്രീയ ശക്തിയും ഉപയോഗിച്ച് പല പെൺകുട്ടികളെയും ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിച്ചു. എങ്കിലും നിരവധി വനിതാ താരങ്ങൾ ഉറച്ചുനിൽക്കുകയും കേസിൽ പോരാടുകയും ചെയ്തു. കേസിൽ കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിൽ വലിയ സങ്കടമുണ്ടെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും വക്കീൽമാർക്ക് അപ്പീൽ നൽകാനുള്ള നിർദേശം നൽകിക്കഴിഞ്ഞുവെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ബ്രിജ് ഭൂഷൺ പ്രതികരിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ തൂങ്ങിമരിക്കുമെന്ന് ആദ്യമേ പറഞ്ഞിരുന്നുവെന്നും ഇപ്പോൾ കോടതി തന്നെ മാന്യമായി വെറുതെവിട്ടിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Story Summary
Wrestler Vinesh Phogat expressed disappointment after the Delhi court acquitted former WFI chief Brij Bhushan Sharan Singh in the sexual harassment case filed by women wrestlers. Announcing that they will appeal against the verdict, Phogat alleged that the entire state system worked to protect the politician since the inception of the case.


