ലഖ്‌നൗ: ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച വൈകിട്ടുണ്ടായ അതിശക്തമായ പൊടിക്കാറ്റിലും പേമാരിയിലും പെട്ട് കുറഞ്ഞത് 54 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. പ്രയാഗ്‌രാജ്, ഭദോഹി, മിർസാപൂർ തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.(Uttar Pradesh heavy rain Claims at least 54 Lives)
ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് പ്രയാഗ്‌രാജിലാണ്. 16 പേർ മരിച്ചു. ഹണ്ടിയ, ഫുൽപൂർ, സൊറോൺ, മേജ തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ കാറ്റ് വീടുകളും മരങ്ങളും തകർത്തു. ഭദോഹിയിൽ 15 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പൊടിക്കാറ്റിൽ ടിൻ ഷെഡുകളും സോളാർ പാനലുകളും പറന്നുപോയി. മതിലുകൾ തകർന്ന് വാഹനങ്ങൾക്ക് മുകളിൽ വീണുണ്ടായ അപകടങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു. മിർസാപൂർ (10), ഫത്തേപൂർ (9), ഹർദോയ് (2), കാൺപൂർ ദേഹത്ത് (1), കൗശാംബി (1) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ മരണനിരക്ക്. ബുദൗൺ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വൈകിട്ട് അഞ്ച് മണിയോടെ പെട്ടെന്നുണ്ടായ കാറ്റ് ജനജീവിതം സ്തംഭിപ്പിച്ചു. റോഡുകളിലെ വൻ മരങ്ങൾ കടപുഴകി വീണത് ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുത്തി. പലയിടങ്ങളിലും വൈദ്യുതി, വാർത്താവിനിമയ ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടു. പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ തീർത്ഥാടകർക്കായി നിർമ്മിച്ചിരുന്ന കുടിലുകൾ തകർന്നു. ഭദോഹിയിലെ ഖർഗാസൻപൂർ ഗ്രാമത്തിൽ വീടിനു മുകളിൽ മരം വീണ് ഒരേ കുടുംബത്തിലെ നാലുപേർ മരിച്ചത് നാടിനെ നടുക്കി.
ദുരന്തസ്ഥലങ്ങളിൽ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമായി പുരോഗമിക്കുകയാണ്. റോഡുകൾ വൃത്തിയാക്കാനും തകർന്ന വീടുകളിലെ താമസക്കാർക്ക് സഹായം എത്തിക്കാനും മുനിസിപ്പൽ കോർപ്പറേഷൻ, പോലീസ് സംഘങ്ങൾ രംഗത്തുണ്ട്. വാർത്താവിനിമയ ബന്ധങ്ങൾ തകരാറിലായത് രക്ഷാപ്രവർത്തനത്തെ ഭാഗികമായി ബാധിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നാശനഷ്ടങ്ങളുടെ പൂർണ്ണരൂപം വിലയിരുത്തി വരികയാണെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
Story Summary
At least 54 people died and many others were injured after a severe dust storm and heavy rain struck multiple districts in Uttar Pradesh on Wednesday. Prayagraj, Bhadohi, and Mirzapur were the worst-hit areas, facing widespread destruction of homes, power outages, and uprooted trees. Disaster management and rescue teams are currently working to clear roads and restore essential communication and utility services in the affected districts.

